ജിദ്ദ: സംഘർഷം തുടരുന്ന സുഡാനിൽനിന്ന് ഇന്ത്യക്കാർ ഉൾപ്പെടെ 157 പേരെ ഒഴിപ്പിച്ചതായി സൗദി അറേബ്യ. 66 വിദേശികളടക്കം 157 പേരുമായി കപ്പൽ ജിദ്ദയിൽ എത്തിയതായി സൗദി സ്റ്റേറ്റ് ടെലിവിഷൻ അറിയിച്ചു.
സൗദി നേവിയുടെ കപ്പലുകൾ ഉപയോഗിച്ചായിരുന്നു രക്ഷാദൗത്യം. ഇന്ത്യയെ കൂടാതെ കുവൈറ്റ്, ഖത്തർ, യുഎഇ, പാക്കിസ്ഥാൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരും ജിദ്ദയിലെത്തിയ കപ്പലിലുണ്ട്.
ഖാത്തും വിമാനത്താവളത്തിൽ ആക്രമിക്കപ്പെട്ട സൗദി വിമാനത്തിലെ ജീവനക്കാരെയും ജിദ്ദയിലെത്തിച്ചു. സൗദി സേനയുടെ പങ്കാളിത്തോടെയുള്ള ഒഴിപ്പിക്കൽ തുടരുമെന്ന് സൗദി വിദേശ കാര്യമന്ത്രാലയം അറിയിച്ചു. 11 രാജ്യങ്ങളിൽ നിന്നുള്ള 108 പേരെ വഹിച്ചുകൊണ്ടുള്ള മറ്റ് നാല് കപ്പലുകൾ സുഡാനിൽ നിന്ന് പിന്നീട് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി വിദേശകാര്യമന്ത്രാലയത്തെ ഉദ്ധരിച്ച് സ്റ്റേറ്റ് ടെലിവിഷൻ പറയുന്നു.
യുഎസ്, യുകെ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങളിലെ പൗരന്മാരെയും എംബസി ഉദ്യോഗസ്ഥരെയും സുരക്ഷിതമയി ഒഴിപ്പിക്കാൻ അനുമതി നൽകിയതായി സുഡാൻ സൈന്യം നേരത്തെ അറിയിച്ചിരുന്നു.
സുഡാനിൽനിന്ന് ഒഴിപ്പിക്കൽ ആരംഭിച്ച് സൗദി; ഇന്ത്യക്കാരുൾപ്പെടെ 157 പേർ ജിദ്ദയിലെത്തി
06:21 AM Apr 23, 2023 | Deepika.com