ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഡൽഹിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു. ഡൽഹി തുഗ്ലക് ലൈനിലെ 12 ാം നമ്പർ വീടൊഴിഞ്ഞ അദ്ദേഹം താക്കോൽ ഉദ്യോഗസ്ഥർക്ക് കൈമാറി. വീടൊഴിയാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് അദ്ദേഹം താൻ 18 വർഷത്തോളം കഴിഞ്ഞ ഒദ്യോഗിക വസതിയുടെ പടിയിറങ്ങിയത്.
ഇന്ത്യയിലെ ജനങ്ങളാണ് തനിക്ക് ഈ വീട് നൽകിയതെന്നും അതിന് അവരോട് നന്ദി പറയുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സത്യം പറഞ്ഞതിന്റെ വിലയാണ് താൻ നൽകുന്നത്. അതിന്റെ വില നൽകാൻ ഇനിയും താൻ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമ്മയും മുൻ കോൺഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ വസതിയായ 10 ജൻപഥിലേക്കാണ് രാഹുൽ താമസം മാറുന്നത്. വീടൊഴിയുന്ന സമയം രാഹുലിനൊപ്പം അമ്മ സോണിയ ഗാന്ധി, സഹോദരിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാൽ അടക്കമുള്ള നേതാക്കളുമുണ്ടായിരുന്നു.
ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്നാണ് ഒദ്യോഗിക വസതി ഒഴിയാൻ കേന്ദ്രസർക്കാർ രാഹുലിനോട് ആവശ്യപ്പെട്ടത്. മോദി പരാമർശത്തിൽ സൂറത്ത് മജിസ്ട്രേറ്റ് കോടതി രണ്ടു വർഷത്തെ തടവിനു ശിക്ഷിച്ചതിനു പിന്നാലെയാണ് രാഹുൽ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടത്. തൊട്ടുപിന്നാലെ എംപി എന്ന നിലയിൽ അനുവദിച്ച വസതി ഒഴിയണമെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
രാഹുൽ 2004ൽ അമേഠിയിൽ നിന്ന് ആദ്യമായി പാർലമെന്റിലെത്തിയപ്പോഴാണ് ഔദ്യോഗിക വസതിയായി തുഗ്ലക് ലൈൻ 12 ലഭിച്ചത്.
ഇനി അമ്മയുടെ വിലാസം; രാഹുൽ ഗാന്ധി ഔദ്യോഗിക വസതി ഒഴിഞ്ഞു
11:11 PM Apr 22, 2023 | Deepika.com