മോസ്കോ: അനധികൃതമായി റഷ്യയുടെ അതിർത്തി കടന്ന ബൾഗേറിയൻ മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്യാൻ റഷ്യൻ കോടതി ഉത്തരവിട്ടു. ബൾഗേറിയൻ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ് ക്രിസ്റ്റോ ഗ്രോസെവിനെ അറസ്റ്റ് ചെയ്യാൻ മോസ്കോ കോടതി വെള്ളിയാഴ്ചയാണ് ഉത്തരവിട്ടത്.
ബെല്ലിംഗ്കാറ്റ് വാർത്താ ഏജൻസിക്ക് വേണ്ടി ക്രിസ്റ്റോ അതിർത്തി കടന്ന് വാർത്ത റിപ്പോർട്ട് ചെയ്തതാണ് റഷ്യയെ ചൊടിപ്പിച്ചത്. കൂടാതെ, 2021-ൽ റഷ്യയിൽ നിന്നും പോയ ഒരു റഷ്യൻ മാധ്യമത്തിന്റെ എഡിറ്ററായ റോമൻ ഡോബ്രോഖോട്ടോവിനെ രക്ഷപ്പെടാൻ സഹായിച്ചതിന് ഗ്രോസെവിനെതിരെ കുറ്റം ചുമത്തപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ചാരവൃത്തി ആരോപിച്ച് യുഎസ് മാധ്യമപ്രവർത്തകൻ ഇവാൻ ഗെർഷ്കോവിച്ചിനെ അറസ്റ്റ് ചെയ്ത് മൂന്നാഴ്ചയ്ക്ക് ശേഷമാണ് ക്രിസ്റ്റോ ഗ്രോസെവിനെ അറസ്റ്റ് ചെയ്യാൻ റഷ്യൻ കോടതി ഉത്തരവിടുന്നത്.
അലക്സി നവൽനിയുടെ വിഷബാധ, മുൻ റഷ്യൻ ഡബിൾ ഏജന്റ് സെർജി സ്ക്രിപാലിന് വിഷം നൽകിയ സംഭവം, കിഴക്കൻ യുക്രെയ്നിന് മുകളിലൂടെ പറന്ന യാത്രാ വിമാനം തകർത്ത സംഭവം എന്നിവ ഗ്രോസെവ് അന്വേഷിക്കുകയും റഷ്യക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാൽ എല്ലാ ആരോപണങ്ങളും റഷ്യ നിഷേധിക്കുകയാണുണ്ടായത്.
ബൾഗേറിയൻ മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്യാൻ റഷ്യൻ കോടതിയുടെ നിർദേശം
05:53 AM Apr 22, 2023 | Deepika.com