ന്യൂഡൽഹി: പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കാഷ്മീരിൽ കനത്ത ജാഗ്രത. ആക്രമണശേഷം രക്ഷപ്പെട്ട ഭീകരർക്കായി വ്യാപക തെരച്ചിലാണ് നടത്തുന്നത്. സംഭവത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന് സി (എന്‍ഐഎ) ഏറ്റെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികള്‍ വിലയിരുത്തി.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെ സൈനികർ സഞ്ചരിച്ചിരുന്ന ട്രക്കിനു നേരേ ഭീകരർ വെടിയുതിർക്കുകയും ഗ്രനേഡ് എറിയുകയും ചെയ്യുകയായിരുന്നു. ഗ്രനേഡ് ആക്രമണത്തിൽ ട്രക്കിനു തീപിടിച്ചു. ആക്രമണത്തിൽ അഞ്ചു സൈനികർ വീരമൃത്യു വരിച്ചു. ഒരു സൈനികനു ഗുരുതരമായി പരിക്കേറ്റു.
ഭിംബെർ ഗാലിയിൽനിന്നു പൂഞ്ചിലേക്കു പോകുകയായിരുന്നു സൈനികർ. കനത്ത മഴയും മോശം കാലാവസ്ഥയും മുതലെടുത്തായിരുന്നു ഭീകരരുടെ ആക്രമണം. രാഷ്ട്രീയ റൈഫിൾസ് യൂണിറ്റ് അംഗങ്ങളാണു വീരമൃത്യു വരിച്ചത്. ഭീകരവിരുദ്ധ ഓപ്പറേഷനാണ് ഇവരെ വിന്യസിച്ചിരുന്നത്.
പൊള്ളലേറ്റ സൈനികർ, കത്തിനശിച്ച ട്രക്കിനരികെ കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പൂഞ്ചിലെ ഭീകരാക്രമണം: കനത്ത ജാഗ്രതയിൽ കാഷ്മീർ; അന്വേഷണം എൻഐഎ ഏറ്റെടുത്തു
07:37 AM Apr 21, 2023 | Deepika.com