ന്യൂഡൽഹി: ആഭ്യന്തര സംഘർഷം നടക്കുന്ന സുഡാനിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ് കേന്ദ്രസർക്കാർ. സുഡാനിൽനിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനു പദ്ധതികൾ ആവിഷ്കരിച്ച് വരികയാണെന്നും അത് സാഹചര്യത്തെ ആശ്രയിച്ചിരിക്കുമെന്നും വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
സുഡാൻ സ്ഥിതിഗതികൾ സംബന്ധിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സുഡാനിൽ സൈന്യവും അർധസൈനികവിഭാഗമായ ആർഎസ്എഫും തമ്മിലുള്ള പോരാട്ടം ശമിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സുഡാനിലെ ഇന്ത്യൻ എംബസി പോരാട്ടത്തിന്റെ മേഖലയിലാണ്. വിവിധ സ്ഥലങ്ങളിൽ നിന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ എംബസി പരിസരത്ത് ധാരാളം പോരാട്ടങ്ങൾ നടക്കുന്നതിനാൽ ഇന്ത്യക്കാരോട് അവിടം ഒഴിവാക്കാൻ നിർദ്ദേശിക്കുന്നതായും ബാഗ്ചി കൂട്ടിച്ചേർത്തു.
സുഡാനിൽ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇരു കക്ഷികളുമായും ഇന്ത്യ സമ്പർക്കം പുലർത്തുന്നുണ്ട്. വെടിനിർത്തലിന്റെ സാധ്യതകളും സുരക്ഷിതമായ പാതകളും യുദ്ധം ആറാം ദിവസത്തിലേക്ക് കടന്നതിനാൽ ആളുകളെ എങ്ങനെ പുറത്താക്കാമെന്നും ചർച്ച ചെയ്യുകയാണെന്നും അധികൃതർ അറിയിച്ചു.
സുഡാൻ സംഘർഷം: ഇന്ത്യക്കാരുടെ സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കേന്ദ്രം
07:18 PM Apr 20, 2023 | Deepika.com