കുനിയില്‍ ഇരട്ടക്കൊലപാതകം: ഇന്ന് വിധി പറയും

09:52 AM Apr 19, 2023 | Deepika.com
മലപ്പുറം: അരീക്കോട് കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ മഞ്ചേരി മൂന്നാം അതിവേഗ സെഷന്‍സ് കോടതി ബുധനാഴ്ച വിധി പറയും. കേസില്‍ 21 പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ 12 പേര്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചിരുന്നു. ഒന്നു മുതല്‍ 11 വരെയുള്ള പ്രതികളും 18 ആം പ്രതിയും കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തിയത്.

2012 ജൂണ് 10 നായിരുന്നു കേസിനാസ്പദമായ സംഭവം. കൊളക്കാടന്‍ അബൂബക്കര്‍, സഹോദരന്‍ അബ്ദുല്‍ കലാം ആസാദ് എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം കുനിയില്‍ അങ്ങാടിയില്‍ വച്ചു വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.

ആ വര്‍ഷം ജനുവരിയില്‍ കുനിയില്‍ കുറുവാങ്ങാടന്‍ അത്തീഖ് റഹ്മാന്‍ കൊല്ലപ്പെട്ടതിന്‍റെ പ്രതികാരമായിട്ടായിരുന്നു ഇരട്ടക്കൊല എന്നാണ് കേസ്. അത്തീഖ് റഹ്മാന്‍ കൊലക്കേസില്‍ പ്രതികളായിരുന്നു പിന്നീട് കൊല്ലപ്പെട്ട ആസാദും അബൂബക്കറും.

കുനിയില്‍ കുറുവാടന്‍ മുക്താര്‍, കോഴിശേരിക്കുന്നത് റാഷിദ്, റഷീദ്, ചോലയില്‍ ഉമ്മര്‍, തുടങ്ങി 21 പേരായിരുന്നു കേസിലെ പ്രതികള്‍. ദൃക്സാക്ഷികളുള്‍പ്പെടെ 364 സാക്ഷികളാണ് കേസിലുള്ളത്. 273 സാക്ഷികളെ വിസ്തരിച്ചു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച വടിവാള്‍, മറ്റ് ആയുധങ്ങള്‍, പ്രതികളുടെ മൊബൈല്‍ ഫോണുകള്‍, വാഹനങ്ങള്‍ ഉള്‍പ്പെടെ 100 തൊണ്ടിമുതലുകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.