തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്റെ രണ്ടാംഘട്ട പരീക്ഷണ ഓട്ടം തുടങ്ങി. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുലര്‍ച്ചെ 5.20ന് ട്രെയിൻ പുറപ്പെട്ടു. ട്രെയിൻ സര്‍വീസ് കാസര്‍ഗോഡ് വരെ നീട്ടിയ പശ്ചാതലത്തിൽ കാസര്‍ഗോഡ് വരെ പരീക്ഷണ ഓട്ടം നടത്താനാണ് സാധ്യത.
കണ്ണൂര്‍ വരെ ഏഴുമണിക്കൂറിനുള്ളിൽ ട്രെയിൻ എത്തിക്കാനാണ് ശ്രമം. തിരിച്ച് തിരുവനന്തപുരത്തേക്കും പരീക്ഷണ ഓട്ടം നടത്തും. ട്രെയിനിന്റെ വേഗതയും സുരക്ഷയും കൂടുതൽ ഉറപ്പാക്കാനാണ് വീണ്ടും പരീക്ഷണ ഓട്ടം നടത്തുന്നത്.
അതേസമയം, വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് കാസർഗോഡ് നീട്ടിയെന്ന് ഇന്നലെയാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചത്. ട്രെയിനിന്റെ വേഗം കൂട്ടാൻ രണ്ടു ഘട്ടങ്ങളായി ട്രാക്കുകൾ പരിഷ്കരിക്കുമെന്നും മണിക്കൂറിൽ 70 മുതൽ 110 കിലോമീറ്റർ വരെ വിവിധ മേഖലകളിൽ വേഗത വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
രണ്ടു ഘട്ടങ്ങളിലായാണ് ട്രാക്കുകളുടെ നവീകരണം നടക്കുക. ആദ്യഘട്ടത്തിനായി 381 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. വന്ദേ ഭാരത് ട്രെയിന്റെ യാത്രാനിരക്ക് അന്തിമമായി തീരുമാനിച്ചതല്ല. മാറ്റം വന്നേക്കാം. ശബരി റെയിൽ പാതയുടെ പഠനം നടന്നുവരികയാണെന്നും മന്ത്രി ഇന്നലെ പറഞ്ഞു.
വന്ദേ ഭാരത് രണ്ടാംഘട്ട പരീക്ഷണ ഓട്ടം തുടങ്ങി; സർവീസ് കാസർഗോഡ് വരെ
06:45 AM Apr 19, 2023 | Deepika.com