ന്യൂഡൽഹി: ബംഗളൂരുവിലെ ജയിലിൽ കഴിയുന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയുടെ കേരളത്തിലേക്കുള്ള യാത്ര വൈകും. സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ കാലതാമസം ഉണ്ടാവുമെന്നതിനാലാണ് മഅദനിയുടെ യാത്ര വൈകുന്നത്.
മഅദനി കേരളത്തിൽ സന്ദർശിക്കുന്ന ഇടങ്ങൾ കർണാടക പോലീസിന്റെ സംഘം സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തും. ഇതിനായി മഅദനി സന്ദർശിക്കാനുദ്ദേശിക്കുന്ന സ്ഥലങ്ങളുടെ വിവരം പോലീസ് ശേഖരിച്ചു.
സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയ ശേഷം മാത്രമാകും കേരളത്തിലേക്ക് സഞ്ചരിക്കാൻ മഅദനിക്ക് അനുവാദം നൽകുകയെന്ന് അധികൃതർ അറിയിച്ചു.
അസുഖബാധിതനായ പിതാവിനെ കാണുന്നതിന് ജൂലൈ 10 വരെ കേരളത്തിൽ തങ്ങാൻ മഅദനിക്ക് സുപ്രീം കോടതി നേരത്തെ അനുമതി നൽകിയിരുന്നു. ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
മുതിർന്ന അഭിഭാഷകരായ കപിൽ സിബലും ഹാരിസ് ബീരാനുമാണ് മഅദനിക്കായി സുപ്രീം കോടതിയിൽ ഹാജരായത്. ആരോഗ്യനില മോശം സാഹചര്യത്തിലാണെന്നും പക്ഷാഘാതത്തെ തുടർന്ന് ഓർമക്കുറവും കാഴ്ചയ്ക്കും പ്രശ്നങ്ങളുണ്ടെന്നും മഅദനി ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.
സുരക്ഷാ ഭീഷണി; മഅദനിയുടെ കേരളത്തിലേക്കുള്ള യാത്ര വൈകും
10:26 PM Apr 18, 2023 | Deepika.com