ന്യൂഡൽഹി: ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനുവിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയവരെ വിട്ടയച്ച സർക്കാർ നടപടിക്കെതിരെ പരാമർശങ്ങളുമായി സുപ്രീം കോടതി.
കേസിൽ പ്രതികളായി 11 പേരെ മോചിപ്പിച്ചതിന് മതിയായ കാരണങ്ങളുണ്ടെങ്കിൽ അവ ബോധിപ്പിക്കണമെന്നും ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന രേഖകൾ സമർപ്പിക്കണമെന്നും ജസ്റ്റീസ് കെ.എം. ജോസഫ്, ജസ്റ്റീസ് ബി.വി. നാഗരത്ന എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഗർഭിണിയായ യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുന്നതും കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തിയതും പതിവ് ഐപിസി 302 കേസുകളുമായി തുലനം ചെയ്യാനാവില്ലെന്ന് കോടതി പറഞ്ഞു.
കൂട്ടക്കൊല സമൂഹത്തിനെതിരായ കുറ്റമാണ്. ഇന്ന് ബിൽക്കിസ് ആണെങ്കിൽ നാളെ നമ്മിലൊരാളാവാം. പ്രതികളെ മോചിപ്പിച്ചതിനുള്ള മതിയായ കാരണങ്ങൾ ബോധിപ്പിച്ചില്ലെങ്കിൽ കൂടുതൽ അനുമാനങ്ങളിലേക്ക് കടക്കേണ്ടിവരുമെന്നും കോടതി അറിയിച്ചു.
പ്രതികളെ മോചിപ്പിച്ചതിനെതിരായി സമർപ്പിക്കപ്പെട്ട ഹർജികളിൽ മേയ് രണ്ടിന് കോടതി അന്തിമ തീരുമാനം എടുക്കും. രേഖകൾ ആവശ്യപ്പെട്ട കോടതി നടപടിക്കെതിരെ ഗുജറാത്ത് സർക്കാരും കേന്ദ്രവും തടസഹർജി സമർപ്പിക്കുമെന്നാണ് സൂചന.
"ഇന്ന് ബിൽക്കിസ്; നാളെ നമ്മിലൊരാൾ'; പ്രതികളെ മോചിപ്പിച്ചതിന് കാരണം ചോദിച്ച് കോടതി
10:11 PM Apr 18, 2023 | Deepika.com