ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കര്‍ണാടകയില്‍ ജാലവിദ്യ കാണിക്കാന്‍ സാധിക്കില്ലെന്നും സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ.
കർണാടകയിൽ മോദിക്ക് ജാലവിദ്യ ചെയ്യാൻ കഴിയില്ല. എന്തുകൊണ്ടാണ് മോദി പഞ്ചാബിലും ഡൽഹിയിലും പശ്ചിമ ബംഗാളിലും അടുത്തിടെ ഹിമാചൽ പ്രദേശിലും ജാലവിദ്യ കാണിക്കാഞ്ഞത്?.
എല്ലാ സംസ്ഥാനങ്ങളിലും അത് സാധ്യമല്ല. മോദി ഹിമാചൽപ്രദേശിലും പോയി സംസാരിച്ചു. പല റാലികളിലും സംസാരിച്ചു...എന്താണ് സംഭവിച്ചതെന്നും അദ്ദേഹം ചോദിച്ചു.
കർണാടകയിൽ ബിജെപി വിദ്വേഷ രാഷ്ട്രീയമാണ് നടത്തിയത്. അതിനാൽ കോൺഗ്രസിന്റെ വിജയം വ്യക്തമായെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
ഡി.കെ. ശിവകുമാറും താനും മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്നവരാണ്. എന്നാൽ ഞങ്ങൾക്കിടെയിൽ പ്രശ്നങ്ങളില്ല. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന എംഎൽഎമാരും കോൺഗ്രസ് ഹൈക്കമാൻഡുമാണ് മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ജഗദീഷ് ഷെട്ടാർ, ലക്ഷ്മൺ സവാദി തുടങ്ങിയ ബിജെപി നേതാക്കൾ കോൺഗ്രസിൽ ചേർന്നത് സംസ്ഥാനത്ത് ഏത് വഴിക്കാണ് കാറ്റ് വീശുന്നത് എന്നതിന്റെ സൂചനയാണ്. ഞങ്ങൾ 150 സീറ്റുകൾ നേടും.
ലിംഗായത്ത് സമുദായത്തിന്റെ പിന്തുണ കോൺഗ്രസിന് ലഭിക്കും. കാരണം അവർ ഇപ്പോൾ പാർട്ടിയുടെ പ്രത്യയശാസ്ത്രം മനസ്സിലാക്കുന്നു.
വിദ്വേഷ രാഷ്ട്രീയമാണ് ബിജെപി നടത്തുന്നതെന്ന് ആരോപിച്ച സിദ്ധരാമയ്യ, മുഖ്യമന്ത്രിയെന്ന നിലയിൽ മുസ്ലീം സമുദായത്തെ പ്രീണിപ്പിച്ചുവെന്ന ബിജെപി ആരോപണവും തള്ളി. ബിജെപി നടത്തിയ അഴിമതിയെ കുറിച്ച് കർണാടകയിലെ ജനങ്ങൾക്ക് അറിയാം. ഈ സർക്കാരിനെ പുറത്താക്കാൻ അവർ കാത്തിരിക്കുകയാണെന്നും പറഞ്ഞു.
ഒരുപാട് തെരഞ്ഞെടുപ്പുകൾ കണ്ടിട്ടുള്ളതിനാൽ ഞങ്ങൾക്ക് അമിത ആത്മവിശ്വാസമില്ല. ഞാൻ അഭിമുഖീകരിക്കുന്ന 14-ാമത്തെ തെരഞ്ഞെടുപ്പാണിത്. സത്യാവസ്ഥ എനിക്കറിയാം, ജനങ്ങളുടെ പൾസ് എനിക്കറിയാം. ഇത്തവണ കോൺഗ്രസ് ഒറ്റയ്ക്ക് മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തും. എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്, അത് അമിത ആത്മവിശ്വാസമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും മറ്റൊരു ബിജെപി മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദിയും കോൺഗ്രസിൽ ചേർന്നു. ഇത് വിജയ സൂചനയാണ്.
ജഗദീഷ് ഷെട്ടാർ വടക്കൻ കർണാടകയുടെ മാത്രം നേതാവല്ല. അദ്ദേഹം കർണാടക സംസ്ഥാനത്തെ മുതിർന്ന നേതാവാണ്. ബി.എസ്. യെദ്യൂരപ്പയ്ക്ക് തൊട്ടുപിന്നിലുള്ള സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ലിംഗായത്ത് നേതാക്കളിൽ ഒരാളാണ്.
അദ്ദേഹം മുഖ്യമന്ത്രിയും കർണാടക നിയമസഭയിൽ രണ്ട് തവണ പ്രതിപക്ഷ നേതാവും ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു. അദ്ദേഹം നിരവധി പദവികൾ വഹിച്ചു. മുഖ്യമന്ത്രിയായിരുന്നപ്പോഴും മന്ത്രിയായിരിക്കുമ്പോഴും ഷെട്ടറിനെതിരെ ആരോപണങ്ങളൊന്നുമില്ല. ഞാൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നതിനാൽ ഷെട്ടറിനെ എനിക്ക് നന്നായി അറിയാം.
ഈ തെരഞ്ഞെടുപ്പിൽ ഞങ്ങൾ ദേശീയ വിഷയങ്ങൾ ഉന്നയിക്കില്ല. സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പായതിനാൽ പ്രാദേശിക പ്രശ്നങ്ങൾ പ്രധാനമാണ്. ആളുകൾ അവരുടെ പ്രശ്നങ്ങളിൽ ആശങ്കാകുലരാണ്. അതുകൊണ്ടാണ് ഞങ്ങൾ സംസ്ഥാനത്ത് സമൂഹത്തിലെ ദുർബല വിഭാഗങ്ങളെക്കുറിച്ചുള്ള പ്രശ്നങ്ങൾ മാത്രം ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടകയിൽ മോദിയുടെ ജാലവിദ്യ നടക്കില്ല; കോൺഗ്രസ് അധികാരത്തിൽ വരും: സിദ്ധരാമയ്യ
11:49 PM Apr 17, 2023 | Deepika.com