ലക്നോ: ഉത്തര്‍പ്രദേശിനെ ഞെട്ടിച്ച് മറ്റൊരു കൊലപാതകം കൂടി. പട്ടാപ്പകല്‍ കോളജ് വിദ്യാര്‍ഥിനിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവച്ചു കൊലപ്പെടുത്തി.
ജലൗന്‍ ജില്ലയിലാണ് സംഭവം. ബിഎ വിദ്യാര്‍ഥിനിയായ രോഷ്നി അഹിര്‍വാര്‍ (21)ആണ് കൊല്ലപ്പെട്ടത്.
കോട്വാലിയിലെ രാം ലഖാൻ പട്ടേൽ കോളജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് റോഷ്നി. രാവിലെ 11ഓടെ കോളജിൽ പരീക്ഷ കഴിഞ്ഞു മടങ്ങുംവഴിയാണ് ബൈക്കിലെത്തിയ അക്രമിസംഘം പെൺകുട്ടിയെ വെടിവച്ചുവീഴ്ത്തിയത്. പെൺകുട്ടി തൽക്ഷണം തന്നെ മരിച്ചു.
ഓടിക്കൂടിയ നാട്ടുകാർ പ്രതികളെ പിടികൂടാൻ ശ്രമിച്ചുവെങ്കിലും ഇവർ രക്ഷപെട്ടു. സംഭവം നടന്നസ്ഥലത്ത് നിന്നും പോലീസ് തോക്ക് കണ്ടെത്തിയിട്ടുണ്ട്.
പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാജ് അഹിർവാർ എന്നയാളെ പോലീസ് കസ്റ്റിഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
ഗുണ്ടാ തലവനും രാഷ്ട്രീയ നേതാവുമായിരുന്ന അതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകങ്ങൾക്കു പിന്നാലെ ഉത്തർപ്രദേശിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ഈ സംഭവം നടന്നിരിക്കുന്നത്.
അശാന്തിയുടെ യുപി; പട്ടാപ്പകൽ വിദ്യാർഥിനിയെ വെടിവച്ചു കൊന്നു
11:49 PM Apr 17, 2023 | Deepika.com