ലക്നോ: ഗുണ്ടാ തലവനും രാഷ്ട്രീയ നേതാവുമായിരുന്ന ആതിഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫിനെയും വെടിവച്ചു കൊന്ന പ്രതികളെ മറ്റൊരു ജയിലിലേക്ക് മാറ്റി.
സുരക്ഷാകാരണങ്ങളാൽ സണ്ണി സിംഗ്, അരുൺ മൗര്യ, ലവ്ലേഷ് തൊവാരി എന്നിവരെ ഉത്തർപ്രദേശിലെ പ്രയാഗ്രാജിലുള്ള നൈനി ജയിലിൽ നിന്നും പ്രതാപ്ഗഡിലെ ജയിലിലേക്കാണ് മാറ്റിയത്.
നൈനി ജയിലിനുള്ളിൽ ഇവർക്ക് നേരെ ആക്രമണം നടന്നേക്കാമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ആതിഖിനെയും സഹോദരനെയും കൊല്ലുന്നതിലൂടെ പ്രശസ്തി നേടാമെന്ന് ആഗ്രഹിച്ച മൂന്നുപേരും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ ജുഡീഷ്യൽ അന്വേഷണ സമിതിക്ക് രണ്ട് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. കൂടാതെ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാൻ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ (എസ്ഐടി) രൂപീകരിക്കുമെന്നും പോലീസ് അറിയിച്ചു.
പോലീസ് വലയത്തിലായിരുന്ന ആതിഖിനെയും സഹോദരനെയും മാധ്യമപ്രവർത്തകരുടെ വേഷത്തിലെത്തിയാണ് അക്രമികൾ സമീപിച്ചത്. കൊലപാതകത്തിന് ശേഷം 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിച്ച് അവർ കീഴടങ്ങി.
ഇവരിൽ നിന്ന് മൂന്ന് വ്യാജ മീഡിയ ഐഡി കാർഡുകളും ഒരു മൈക്രോഫോണും കാമറയും പോലീസ് കണ്ടെത്തിയിരുന്നു.
ബുധനാഴ്ച ഝാൻസി ജില്ലയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ മകൻ അസദ് അഹമ്മദ് കൊല്ലപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ആതിഖിന്റെയും അഷ്റഫിന്റെയും കൊലപാതകം സംഭവിച്ചത്.
ആതിഖ് അഹമ്മദിനെയും സഹോദരനെയും ഞായറാഴ്ച പ്രയാഗ്രാജിലെ ഗ്രാമത്തിൽ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മക്കളാണ് അന്ത്യകർമങ്ങൾ നടത്തിയത്.
ആതിഖ് അഹമ്മദിന്റെ കൊലയാളികളെ മറ്റൊരു ജയിലിലേക്ക് മാറ്റി
05:51 PM Apr 17, 2023 | Deepika.com