കണ്ണൂര്‍: മകനെ ജാമ്യത്തിലെടുക്കാന്‍ പോലീസ് സ്റ്റേഷനിലെത്തിയ വയോധികയെ അപമാനിച്ച സംഭവത്തില്‍ ധര്‍മടം സിഐ കെ.വി. സ്മിതേഷിനെതിരെ പരാതി നല്‍കും. പൊലീസ് കസ്റ്റഡിയിലെടുത്ത മമ്പറം കീഴാത്തൂരിലെ ബിന്ദു നിവാസില്‍ കെ. സുനില്‍കുമാറിന്റെ മാതാവ് രോഹിണി (74) ആണ് രേഖാമൂലം പരാതി നല്‍കുക.
സിഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് രോഹിണി ഉന്നയിച്ചത്. എലികളെ പിടിക്കുന്നതുപോലെ പിടിച്ച് സിഐ ലാത്തികൊണ്ട് പുറത്ത് കുത്തി. അസുഖമുള്ള ആളാണെന്ന് പറഞ്ഞിട്ടും അത് ഗൗരവത്തിലെടുത്തില്ല. ഒപ്പമുണ്ടായിരുന്ന മകളുടെ കൈയില്‍ ലാത്തികൊണ്ട് അടിച്ചു. സിഐക്കെതിരെ വിശദമായ അന്വേഷണം നടത്തി കൂടുതല്‍ നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ സിഐ സ്മിതേഷിനെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. തടഞ്ഞുവെക്കല്‍ (ഐപിസി 340), കൈകൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കല്‍ (323), വടി കൊണ്ടോ കമ്പി കൊണ്ടോ അടിച്ചു പരിക്കേൽപ്പിക്കല്‍ (324),നാശനഷ്ടം ഉണ്ടാക്കല്‍ (427) എന്നീ വകുപ്പുകളാണ് ചുമത്തിയത്.
അസഭ്യം പറഞ്ഞതിനോ, സ്ത്രീത്വത്തെ അപമാനിച്ചതിനോ കേസെടുത്തിട്ടില്ല.
ലാത്തി കൊണ്ട് കുത്തി, മകളെ മര്‍ദിച്ചു: ധര്‍മടം സിഐക്കെതിരെ വയോധിക പരാതി നല്‍കും
01:54 PM Apr 17, 2023 | Deepika.com