അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ച് രാജസ്ഥാൻ റോയൽസ്. ഗുജറാത്ത് ടൈറ്റൻസിനെതിരെ പൊരുതി നേടിയ മൂന്ന് വിക്കറ്റ് ജയത്തോടെയാണ് റോയൽസ് മുന്നേറ്റം തുടർന്നത്.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ടൈറ്റൻസ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 177 റൺസാണ് നേടിയത്. നാല് പന്ത് ബാക്കി നിൽക്കെ റോയൽസ് വിജയത്തിലെത്തി. നായകൻ സഞ്ജു സാംസൺ(60), ഷിംറോൺ ഹെറ്റ്മെയർ(56*) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് റോയൽസിനെ വിജയത്തിലെത്തിച്ചത്.
പവർപ്ലേ അവസാനിക്കുമ്പോൾ 26-2 എന്ന ദയനീയ നിലയിലായിരുന്നു റോയൽസ്. യശ്വസി ജെയ്സ്വാൾ(1), ജോസ് ബട്ലർ(0) എന്നിവർ വേഗം മടങ്ങിയതോടെ സ്കോറിംഗ് മെല്ലെയായി. ദേവ്ദത്ത് പടിക്കൽ(26), റിയാൻ പരാഗ്(5) എന്നിവർക്കൊപ്പം ചേർന്ന് സഞ്ജു സ്കോർ മുന്നോട്ട് കൊണ്ടുപോയി.
32 പന്തിൽ മൂന്ന് ഫോറുകളും ആറ് സിക്സുകളും പായിച്ചാണ് സഞ്ജു മടങ്ങിയത്. പിന്നാലെ ഹെറ്റ്മെയർ നടത്തിയ വെടിക്കെട്ടിനൊപ്പം ചേർന്ന്, നേരിട്ട ആദ്യ രണ്ട് പന്തിലും ബൗണ്ടറികൾ നേടി ആർ. അശ്വിൻ(10) ടീമിന്റെ സമ്മർദം കുറച്ചു. ഒടുവിൽ അഫ്ഗാൻ താരം നൂർ അഹ്മദിനെ സിക്സിന് പായിച്ച് ഹെറ്റ്മെയർ വിജയം സ്വന്തമാക്കി.
മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് നേടിയ റാഷിദ് ഖാനും റോയൽസിനെ തുടക്കത്തിൽ പിടിച്ചുകെട്ടിയെങ്കിലും വിജയം തടുത്തുനിർത്താനായില്ല.
നേരത്തെ, ശുഭ്മാൻ ഗിൽ(45), ഡേവിഡ് മില്ലർ(46) എന്നിവരാണ് ടൈറ്റൻസിനെ മികച്ച സ്കോറിലെത്തിച്ചത്. റോയൽസിനായി സന്ദീപ് ശർമ രണ്ടും ആദം സാംപ, യുസ്വേന്ദ്ര ചാഹൽ, ട്രെന്റ് ബോൾട്ട് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
രാജസ്ഥാൻ ഒന്നാമത്
11:32 PM Apr 16, 2023 | Deepika.com