ഖാർത്തൂം: സുഡാനിൽ കൊല്ലപ്പെട്ട മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. അർധ സൈനിക വിഭാഗവും സൈന്യവും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം മാറ്റാനായത്. മൂന്നു മണിക്കൂറാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്.
ആൽബർട്ടിന്റെ ഭാര്യ സൈബല്ല സര്‍ക്കാരിന്റെ അടിയന്തരസഹായം അഭ്യര്‍ഥിച്ചിരുന്നു. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഫ്ളാറ്റില്‍ നിന്ന് മൃതദേഹം മാറ്റാനാകാത്തതിനെ തുടര്‍ന്നായിരുന്നു സഹായം അഭ്യര്‍ഥിച്ചത്.
ഐക്യരാഷ്ട്രസഭയുടെ നിർദേശത്തെ തുടർന്നാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഞായറാഴ്ച മുതൽ എല്ലാ ദിവസവും പ്രാദേശിക സമയം വൈകുന്നേരം നാലു മുതൽ മൂന്ന് മണിക്കൂർ നേരത്തേക്കാണ് വെടിനിർത്തൽ നടപ്പാക്കുക. അടിയന്തര മാനുഷിക ആവശ്യങ്ങൾക്ക് സുരക്ഷിത പാത ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സുഡാൻ സൈന്യം അറിയിച്ചു.
ആൽബർട്ടിനൊപ്പം അവധി ആഘോഷിക്കാൻ സൈബലിയും ഇളയ മകൾ മരീറ്റയും രണ്ടാഴ്ച മുന്‍പാണ് സുഡാനിലെത്തിയത്. ആക്രമണ സമയത്ത് സൈബ ലിയും മരീറ്റയും സംഭവ സ്ഥലത്തുണ്ടായിരുന്നു. ഇവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശിയാണ് ആല്‍ബര്‍ട്ട് അഗസ്റ്റിൻ (48). വിമുക്തഭടൻ കൂടിയായ ആൽബർട്ട് കഴിഞ്ഞ ആറുമാസമായി ദാൽ ഗ്രൂപ്പ് ഓഫ് കന്പനിയിൽ സെക്യൂരിറ്റി മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. ശനിയാഴ്ച രാത്രിയിലാണ് ആൽബർട്ട് കൊല്ലപ്പെട്ടത്.
സുഡാനിൽ കൊല്ലപ്പെട്ട ആല്‍ബര്‍ട്ടിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി
11:33 PM Apr 16, 2023 | Deepika.com