ലക്നോ: സമാജ്വാദി പാർട്ടി നേതാവും ഗുണ്ടാ തലവനുമായ ആതിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് മരിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രയാഗ്രാജില് ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. കാണ്‍പൂരിലും ജാഗ്രത നിർദേശമുണ്ട്.
ഡിജിപിയും ഉന്നത ഉദ്യോഗസ്ഥരും പ്രയാഗ്രാജിലെത്തിയിട്ടുണ്ട്. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. മൂന്നംഗ ജൂഡീഷ്യല്‍ കമ്മീഷനാണ് അന്വേഷിക്കുന്നത്.
അതേസമയം, സംഭവസമയം ആതിഖിനൊപ്പമുണ്ടായിരുന്ന 17 പോലീസുകാരെ സസ്പെൻഡ് ചെയ്തു.
പോലീസ് ഏറ്റുമുട്ടലിൽ മകൻ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് സമാജ്വാദി പാർട്ടി മുൻ എംപി ആതിഖ് അഹമ്മദും സഹോദരൻ അഷറഫും വെടിയേറ്റു മരിച്ചത്. മാധ്യമപ്രവർത്തകരുടേയും പോലീസിന്റെയും കൺമുന്നിലായിരുന്നു ദാരുണസംഭവം. മാധ്യമപ്രവർത്തകരായി വേഷമിട്ടുവന്ന ആക്രമികളാണ് വെടിവച്ചത്.
2005ലെ ഉമേഷ് പാൽ വധക്കേസിലെ പ്രതികളാണ് ആതിഖും സഹോദരനും. ബിഎസ്പി എംഎൽഎ രാജു പാൽ വധക്കേസിലെ മുഖ്യസാക്ഷിയായിരുന്നു ഉമേഷ്.
ആതിഖിന്റെ മകൻ അസദ് അഹമ്മദ് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസമായിരുന്നു. അസദ് അഹമ്മദിന്റെ സംസ്കാരം ശനിയാഴ്ച രാവിലെയായിരുന്നു. കനത്ത പോലീസ് കാവലിൽ കസരി മസാരി ശ്മശാനത്തിലായിരുന്നു സംസ്കാരം. ഏതാനും ബന്ധുക്കളും നാട്ടുകാരും മാത്രമായിരുന്നു സംസ്കാര ചടങ്ങിൽ പങ്കെടുത്തത്.
ആതിഖിന്റെയും സഹോദരന്റെയും കൊലപാതകം; യുപിയിൽ നിരോധനാജ്ഞ
12:17 PM Apr 16, 2023 | Deepika.com