ലക്നോ: സമാജ്വാദി പാർട്ടി നേതാവും ഗുണ്ടാ തലവനുമായ ആതിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് മരിച്ച സംഭവത്തില്‍ യോഗി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് വിവിധ രാഷ്ട്രീയ നേതാക്കൾ.
സമാജ്വാദി പാർട്ടി തലവൻ അഖിലേഷ് യാദവ്, എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി, കബിൽ സിബൽ തുടങ്ങിയവരാണ് പ്രതികരണവുമായി രംഗത്തെത്തിയത്.
യുപിയിൽ കുറ്റകൃത്യങ്ങൾ അതിന്റെ പാരമ്യത്തിലെത്തി. കുറ്റവാളികളുടെ മനോവീര്യം ഉയർന്നു. പോലീസിന്റെ സുരക്ഷാ വലയത്തിനിടയിൽ പരസ്യമായി വെടിവെച്ച് ഒരാളെ കൊല്ലാൻ കഴിയുമ്പോൾ, പൊതുജനങ്ങളുടെ സുരക്ഷയെന്ത്?. ഇതുമൂലം പൊതുജനങ്ങൾക്കിടയിൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. ചിലർ ബോധപൂർവം ഇത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് തോന്നുന്നു. അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.
പോലീസ് കസ്റ്റഡിയിലിരിക്കെ ആതിഖിനെയും സഹോദരനെയും കൊലപ്പെടുത്തി. അവരുടെ കൊലപാതകം യോഗിയുടെ ക്രമസമാധാന പരാജയത്തിന്റെ ഉത്തമ ഉദാഹരണമാണ്. ഏറ്റുമുട്ടൽ രാജ് ആഘോഷിക്കുന്നവരും ഈ കൊലപാതകത്തിന് തുല്യ ഉത്തരവാദികളാണെന്ന് എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി ട്വീറ്റ് ചെയ്തു.
യുപി പോലീസ് കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ജമ്മുകാഷ്മീരിലെ മുൻ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ശേഷ് പോൾ വൈദ് ആവശ്യപ്പെട്ടു.
പോലീസ് ഏറ്റുമുട്ടലിൽ മകൻ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ആതിഖ് അഹമ്മദും സഹോദരൻ അഷറഫും വെടിയേറ്റു മരിച്ചത്. മാധ്യമപ്രവർത്തകരുടേയും പോലീസിന്റെയും കൺമുന്നിലായിരുന്നു ദാരുണസംഭവം.
പ്രയാഗ്രാജ് മെഡിക്കൽ കോളജിൽ ഇരുവരേയും പോലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ അജ്ഞാതരായ അക്രമികൾ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ആശുപത്രിയിലേക്ക് പോലീസ് കൊണ്ടുപോകും വഴി ആതിഖ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോഴായിരുന്നു ആക്രമണം.
ആതിഖിനും സഹോദരനും നേരെ തൊട്ടടുത്തുനിന്ന് അജ്ഞാതരായ രണ്ട് പേർ നിറയൊഴിച്ചു. വെടിയേറ്റ് ആതിഖും അഷറഫും തറയിൽ വീണു. ഉടൻ തന്നെ പോലീസ് അക്രമികളെ കീഴടക്കി. ആതിഖിനെയും അഷറഫിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
2005ലെ ഉമേഷ് പാൽ വധക്കേസിലെ പ്രതികളാണ് ആതിഖും സഹോദരനും. ബിഎസ്പി എംഎൽഎ രാജു പാൽ വധക്കേസിലെ മുഖ്യസാക്ഷിയായിരുന്നു ഉമേഷ്.
ആതിഖിന്റെ മകൻ അസദ് അഹമ്മദ് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസമായിരുന്നു. അസദ് അഹമ്മദിന്റെ സംസ്കാരം ശനിയാഴ്ച രാവിലെയായിരുന്നു. കനത്ത പോലീസ് കാവലിൽ കസരി മസാരി ശ്മശാനത്തിലായിരുന്നു സംസ്കാരം. ഏതാനും ബന്ധുക്കളും നാട്ടുകാരും മാത്രമായിരുന്നു സംസ്കാര ചടങ്ങിൽ പങ്കെടുത്തത്.
അതിഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകം; യോഗി സർക്കാരിന് രൂക്ഷവിമർശനം
12:17 PM Apr 16, 2023 | Deepika.com