തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരും. വെയിലും ഉയർന്ന അൾട്രാവയലറ്റ് വികിരണവും കുറഞ്ഞ മഴയുമാണു ചൂട് കൂടുന്നതിനു കാരണം. തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാൻ നിർദേശമുണ്ട്.
സംസ്ഥാനത്ത് ചൂടു കൂടിയതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് (സിഡബ്ല്യുആർഡിഎം) ശാസ്ത്രജ്ഞർ രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ മഴ ലഭിച്ചില്ലെങ്കിൽ ജല സ്രോതസുകളിലെ ജലനിരപ്പ് വലിയ തോതിൽ താഴുമെന്നാണു മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ പല ജില്ലകളിലും ഭൂഗർഭ ജലത്തിന്റെ അളവും കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ഒരു മാസത്തെ കണക്കു പരിശോധിച്ചാൽ അന്തരീക്ഷ താപനില കഴിഞ്ഞ വർഷത്തെക്കാൾ ഉയർന്നുനിൽക്കുകയാണ്. പാലക്കാട് ജില്ലയിൽ രാത്രി കാലത്തെ താപനിലയിൽ 2.9 ഡിഗ്രിയുടെ വരെ വർധന ഉണ്ടായിട്ടുണ്ട്.
കൊച്ചി, കൊല്ലം, തൃശൂർ ജില്ലകളിൽ മാത്രമാണു ചൂട് കഴിഞ്ഞ തവണത്തേക്കാൾ കുറവു രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷേ ഈ കാലയളവിൽ പെയ്യേണ്ട മഴയിലുണ്ടായ കുറവ് ജല സ്രോതസുകളെ കാര്യമായി ബാധിക്കുമെന്നാണു സൂചന. മഴ മാറി നിൽക്കുകയാണെങ്കിൽ അന്തരീക്ഷ ബാഷ്പീകരണം കൂടുകയും ജലനിരപ്പ് വലിയ തോതിൽ കുറയുകയും ചെയ്യും.
ഉത്തരേന്ത്യയിൽ നിലനിൽക്കുന്ന ഉഷ്ണതരംഗ സമാനമായ സാഹചര്യവും സൂര്യന്റെ ഉത്തരായനത്തിലേക്കുള്ള സഞ്ചാരവുമാണ് താപനില ഉയർത്തുന്നത്.
സംസ്ഥാനത്ത് ഇന്നും താപനില ഉയർന്നു തന്നെ
10:51 AM Apr 15, 2023 | Deepika.com