ന്യൂഡൽഹി: കുപ്രസിദ്ധ ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയുടെ കൂട്ടാളിയെ എതിർ സംഘം കൊലപ്പെടുത്തി. പ്രിൻസ് തെവാതിയ (30) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം തിഹാർ ജയിലിൽ വച്ചാണ് സംഭവം നടന്നത്.
ജയിലിലെ മറ്റൊരു തടവുകാരനായ അട്ടത്തൂർ റഹ്മാൻ എന്നയാളുമായി പ്രിൻസ് തർക്കമുണ്ടായി. തുടർന്ന് ഇയാൾ ആയുധം ഉപയോഗിച്ച് റഹ്മാനെ ആക്രമിച്ചു. തുടർന്നുണ്ടായ സംഘർഷത്തിൽ ഇരുസംഘങ്ങളിലെയും ആളുകൾ ചേർന്നു. കൈയാങ്കളിയിൽ പ്രിൻസ് ഉൾപ്പടെ നാല് പേർക്ക് പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റ പ്രിൻസിനെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
കൊലപാതകവും കൊലപാതകശ്രമവും ഉൾപ്പെടെ 16 ക്രിമിനൽ കേസുകളിൽ പ്രതിയാണ് പ്രിൻസ്. 2022 ഡിസംബറിൽ, ഡൽഹിയിൽ നിന്നും കാർ മോഷ്ടിച്ചതിന് പ്രിൻസിനെ ഡൽഹി പോലീസിന്റെ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. 2010ൽ കൊലക്കേസിലാണ് ഇയാൾ ആദ്യമായി അറസ്റ്റിലാകുന്നത്.
ജയിലിനുള്ളിൽ സംഘർഷം; ലോറൻസ് ബിഷ്ണോയിയുടെ കൂട്ടാളി കൊല്ലപ്പെട്ടു
03:06 AM Apr 15, 2023 | Deepika.com