ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് സിബിഐ സമൻസ്. ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
കോഴപ്പണം നൽകിയത് കേജരിവാൾ അറിഞ്ഞിരുന്നതായാണ് സിബിഐ ആരോപിക്കുന്നത്. അതേസമയം, ദേശീയ പാർട്ടി പദവി ലഭിച്ചതിന് പിന്നാലെ കേന്ദ്രസർക്കാർ ഞെരുക്കാൻ ശ്രമിക്കുകയാണെന്ന് എഎപി ആരോപിച്ചു. സ്വേച്ഛാധിപത്യത്തിന് തീർച്ചയായും അന്ത്യമുണ്ടാകുമെന്ന് എഎപി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് ട്വിറ്റ് ചെയ്തു.
നേരത്തെ കേസിൽ, ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. എട്ട് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.
ക്രിമിനൽ ഗൂഢാലോചന, വഞ്ചന, അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ ഏഴ് എന്നിവ പ്രകാരമാണ് സിസോദിയയെ അറസ്റ്റ് ചെയ്തത്. പുതിയ എക്സൈസ് നയം സ്വകാര്യ മദ്യവിൽപ്പനക്കാർക്ക് അനർഹമായ ആനുകൂല്യങ്ങൾ നൽകിയെന്നാണ് അന്വേഷണ ഏജൻസികൾ ആരോപിക്കുന്നത്. ഇതിലൂടെ ലഭിച്ച കോഴപ്പണം ആം ആദ്മി പാർട്ടി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ചതായും സിബിഐ പറയുന്നു.
മദ്യനയ അഴിമതി: കേജരിവാളിനും സിബിഐ സമൻസ്, ഞായറാഴ്ച ചോദ്യം ചെയ്യും
06:33 PM Apr 14, 2023 | Deepika.com