ലണ്ടൻ: ഫാഷൻ ലോകത്ത ഇളക്കിമറിച്ച മിനിസ്കേട്ട് വിപ്ലവത്തിന് തുടക്കം കുറിച്ച ഡിസൈനർ മേരി ക്വാന്റ്(93) അന്തരിച്ചു. ഇറക്കം കുറഞ്ഞ പാവാടകളെ സ്ത്രീസ്വാതന്ത്ര്യത്തിന്റെ പ്രതീകമായി അവതരിപ്പിച്ച്, 1960-കളിലെ സാംസ്കാരിക വിപ്ലവത്തിന് തുടക്കം കുറിച്ചവരിൽ പ്രധാനിയാണ് ക്വാന്റ്.
വിരലിലെണ്ണാവുന്നവർ മാത്രം ഉപയോഗിച്ചിരുന്ന മിനിസ്കേട്ടിനെ തന്റെ "ബസാർ' ഡിസൈനർ വസ്ത്രശാലയിലൂടെ ക്വാന്റ് വിശ്വപ്രശസ്തമാക്കി. നീളൻ പാവാടകളെ കാൽമുട്ടിന് എട്ടിഞ്ചിന് മുകളിൽ വരെയെത്തിച്ച് ഫാഷൻ ലോകത്തെ പതിവ് ചട്ടക്കൂടുകളെ ക്വാന്റ് പൊളിച്ചടുക്കി.
റിബൽ എന്ന ലേബൽ ലഭിക്കാനായി യുവതികൾ മിനിസ്കേട്ടിനെയും ഹോട്ട് പാന്റ്സിനെയും ആവേശത്തോടെ ഏറ്റുവാങ്ങിയതോടെ പുതിയൊരു വസ്ത്രധാരണശൈലി തന്നെ രൂപപ്പെട്ടു.
സംഗീത ബാൻഡുകളായ ബീറ്റിൽസ്, റോളിംഗ് സ്റ്റോൺസ് എന്നിവയ്ക്കൊപ്പം ലോകത്തെ പുതിയൊരു സാംസ്കാരിക കാഴ്ചപ്പാടിലേക്ക് മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ച വ്യക്തിയാണ് ക്വാന്റ്.
തനിക്ക് ഏറ്റവും പ്രിയപ്പെട്ട കാർ കമ്പനിയായ "മിനി'ക്ക് ആദരമർപ്പിക്കാനാണ് പുതിയ സ്കേട്ട് ഡിസൈന്‍ ആ പേര് നൽകിയതെന്ന് ക്വാന്റ് വെളിപ്പെടുത്തിയിരുന്നു.
ചെറിയ വസ്ത്രത്തിലൂടെ ലോകത്ത് വലിയ മാറ്റങ്ങൾ വരുത്തിയ ക്വാന്റ്, യാഥാസ്ഥിതിക ചിന്താഗതിയുള്ള ബ്രിട്ടീഷ് രാജ്ഞിയുടെ പക്കൽ നിന്ന് "ഓഡർ ഓഫ് ദ ബ്രിട്ടിഷ് എംപയർ' ബഹുമതി ഏറ്റുവാങ്ങാനായി മിനിസ്കേട്ട് ധരിച്ച് എത്തിയത് ലോകശ്രദ്ധയാകർഷിച്ചിരുന്നു. 2014-ൽ രാജ്യം ക്വാന്റിനെ "ഡെയിം' പദവി നൽകി ആദരിച്ചു.
"മിനിസ്കേട്ട്' രാജ്ഞി മേരി ക്വാന്റ് അന്തരിച്ചു
04:39 AM Apr 14, 2023 | Deepika.com