ഹരിപ്പാട്: കായംകുളത്ത് കായലിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു. ഒരാളെ കാണാതായി. ചൂളത്തെരുവിനു പടിഞ്ഞാറ് കായംകുളം കായലിൽ ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.
കായലിൽ കാണാതായ ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്. മഹാദേവികാട് പാരൂർ പറമ്പിൽ ദേവപ്രദീപ് (14), ചിങ്ങോലി ലക്ഷ്മി നാരായണത്തിൽ വിഷ്ണു നാരായണൻ (14) എന്നിവരാണ് മരിച്ചത്. കായംകുളത്തുനിന്ന് എത്തിയ അഗ്നിശമനസേനയും, നാട്ടുകാരും ചേർന്നാണ് രണ്ട് പേരുടെയും മൃതദേഹം പുറത്ത് എടുത്തത്.
ചിങ്ങോലി അമ്പാടിയിൽ ഗൗതം കൃഷ്ണ എന്ന വിദ്യാർഥിയെയാണ് കായലിൽ കാണാതായത്. വൈകുന്നേരം നാലോടെ വീട്ടിൽ നിന്ന് കുളിക്കാനെന്ന് പറഞ്ഞാണ് വിദ്യാർഥികൾ ഇവിടെ എത്തിയത്. ഏറെ നേരമായിട്ടും കാണാതായതോടെ വീട്ടുകാർ ഇവിടെ അന്വേഷിച്ച് എത്തിയിരുന്നു. ഇവരുടെ മൊബൈൽ ഫോണുകൾ കരയിൽ ഇരിക്കുന്നത് കണ്ട് സംശയം തോന്നി ഇവർ സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്നു നടത്തിയ തെരച്ചിലിൽ രാത്രി 9.30നാണ് ഇവരുടെ മൃതദേഹം കിട്ടിയത്. മൃതദേഹങ്ങൾ കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കായംകുളത്ത് കായലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു
05:58 AM Apr 14, 2023 | Deepika.com