തിരുവനന്തപുരം: എസ്എഫ്ഐ നേതാക്കൾ ഉൾപ്പെട്ട പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസിൽ കുറ്റപത്രം കോടതി മടക്കി. രേഖകൾ വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം സിജെഎം കോടതി കുറ്റപത്രം മടക്കിയത്.
തൊണ്ടി മുതൽ സംബന്ധിച്ച രേഖകളിലും തീയതികളിലും പിശകുണ്ടെന്ന് കോടതി പറഞ്ഞു. 2018 ജൂലൈയിൽ നടന്ന സിവിൽ പോലീസ് ഓഫീസർ പരീക്ഷയിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്, നസീം, പ്രണവ് എന്നിവർക്ക്ഒന്നും രണ്ടും 28ഉം റാങ്ക് ലഭിച്ചിരുന്നു.
ഇവര്‍ റാങ്കു നേടിയത് ക്രമക്കേടിലൂടെയാണെന്ന് ആരോപണമുയര്‍ന്നതോടെ അന്വേഷണത്തിനു വിടുകയായിരുന്നു. തിരുവനന്തപുരത്തും ആറ്റിങ്ങലുമായുള്ള മൂന്നു പരീക്ഷാകേന്ദ്രങ്ങളില്‍ ഇവരെഴുതിയ പരീക്ഷയില്‍ ഇവര്‍ക്ക് സഹായം ലഭിച്ചതായി അന്വേഷണസംഘം കണ്ടെത്തി.
യൂണിവേഴ്സിറ്റി കോളജിലെ പരീക്ഷാഹാളില്‍നിന്ന് ശിവരഞ്ജിത്തും മറ്റും ചോദ്യപ്പേപ്പര്‍ ഫോട്ടോയെടുത്ത് പോലീസുകാരനായ ഗോകുലിന് അയച്ചുനല്‍കി. ഗോകുലും സുഹൃത്തുക്കളായ സഫീറും പ്രവീണും ചേര്‍ന്ന് ഇവയുടെ ഉത്തരങ്ങള്‍ കണ്ടെത്തി സന്ദേശങ്ങളായി തിരിച്ചയച്ചു.
പരീക്ഷാ ഹാളിലുണ്ടായിരുന്ന പ്രതികള്‍ ധരിച്ചിരുന്ന സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് ഈ ഉത്തരങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.
എസ്എഫ്ഐ നേതാക്കൾ ഉൾപ്പെട്ട പിഎസ്സി പരീക്ഷാ തട്ടിപ്പ്; കുറ്റപത്രം കോടതി മടക്കി
06:12 PM Apr 13, 2023 | Deepika.com