ശ്രീറാമിന് തിരിച്ചടി; നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി

12:57 PM Apr 13, 2023 | Deepika.com
കൊച്ചി: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി ശ്രീറാം വെങ്കിട്ടരാമന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ശ്രീറാമിനെതിരേ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വിധിച്ചു.

നരഹത്യക്കുറ്റം ഒഴിവാക്കിയ വിചാരണക്കോടതി നടപടി ഹൈക്കോടതി റദ്ദാക്കി. സെഷൻസ് കോടതി വിധിക്കെതിരേ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്. പ്രതികള്‍ക്കെതിരേ 304 വുപ്പ് പ്രകാരം ചുമത്തിയ നരഹത്യക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു നേരത്തെ സെഷന്‍ കോടതിയുടെ വിധി.

പ്രഥമദൃഷ്ട്യാ വാഹനം അമിത വേഗതയിലായിരുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വാഹനമോടിച്ചത് മദ്യപിച്ചാണെന്നും ശേഷം ശ്രീറാം വെങ്കിട്ടരാമൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നും കോടതി വിധിയിൽ പറഞ്ഞു.

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്നത് ഗുരുതരമായ തെറ്റാണ്. പലപ്പോഴും നിരപരാധികളാണ് ഇത്തരം അപകടങ്ങളില്‍ ഇരകളാകുന്നതെന്നും കോടതി നിരീക്ഷിച്ചു. അതുകൊണ്ട് ഇതിനെ വാഹനാപകടം മാത്രമായി കാണാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ഇതോടെ ശ്രീറാമിനെതിരേ നരഹത്യാക്കുറ്റം അടക്കം ചുമത്തി വിചാരണ നടപടികളുമായി ഇനി മുന്നോട്ട് പോകാന്‍ കഴിയും.

എന്നാല്‍ രണ്ടാംപ്രതിയായിരുന്ന വഫ ഫിറോസിനെ കേസില്‍ നിന്നും ഒഴിവാക്കി. ശ്രീറാമാണ് വാഹനമോടിച്ചതെന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് വഫയെ പൂര്‍ണമായി ഒഴിവാക്കിയത്.