സിയൂൾ: വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ. കഴിഞ്ഞ ദിവസമാണ് ഉത്തരകൊറിയ വീണ്ടും പരീക്ഷണം നടത്തിയത്. അജ്ഞാത ബാലിസ്റ്റിക് മിസൈൽ ജപ്പാന്റെ കിഴക്കൻ കടലിലേക്ക് ഉത്തര കൊറിയ തൊടുത്തതായി ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു.
ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ ഉന്നതതല ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് മിസൈൽ പരീക്ഷണം. ബാലിസ്റ്റിക് പരീക്ഷണത്തിന് തൊട്ടുപിന്നാലെ ജപ്പാൻ ഹൊക്കൈഡോ നിവാസികൾക്ക് ജാഗ്രതാ നിർദേശം നൽകി. സാധ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കുക എന്നാണ് ജപ്പാൻ പ്രധാനമന്ത്രി ജനങ്ങൾക്ക് നൽകിയ മുന്നറിയിപ്പ്.
എന്നാൽ മിസൈൽ ജപ്പാനിനെ ലക്ഷ്യം വയ്ക്കുകയാണെന്ന് തെറ്റിധരിച്ചതാണ് പരിഭ്രാന്തിയിൽ ജനങ്ങൾക്ക് അപകട മുന്നറിയിപ്പ് നൽകാൻ കാരണമെന്നാണ് റിപ്പോർട്ട്. ഉത്തരകൊറിയ വിക്ഷേപിച്ച മിസൈൽ ജപ്പാന്റെ പ്രദേശത്ത് പതിച്ചിട്ടില്ലെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പിന്നീട് സ്ഥിരീകരിച്ചു.
ആണവശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) ആകാം ഉത്തരകൊറിയ പരീക്ഷിച്ചതെന്ന് കിഷിദ പറഞ്ഞു. കിഴക്കൻ കടലിലെ രാജ്യത്തിന്റെ പ്രത്യേക സാമ്പത്തിക മേഖലയിൽ മിസൈൽ പതിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ; പരിഭ്രാന്തിയിൽ ജപ്പാൻ
10:22 AM Apr 13, 2023 | Deepika.com