ന്യൂഡൽഹി: 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യമുന്നണി രൂപീകരിക്കാനുള്ള നീക്കവുമായി കോൺഗ്രസ്. ഇതിന്റെ ഭാഗമായി ജനതാദൾ യുണൈറ്റഡ് (ജെഡിയു), രാഷ്ട്രീയ ജനതാദൾ (ആർജെഡി) എന്നിവയുടെ ഉന്നത നേതാക്കൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ കൂടിക്കാഴ്ച നടത്തി.
യോഗത്തിൽ രാഹുൽ ഗാന്ധി, ബിഹാർ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാർ, ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ്, ജെഡിയു അധ്യക്ഷൻ രാജീവ് രഞ്ജൻ സിംഗ്, ആർജെഡിയുടെ രാജ്യസഭാ എംപി മനോജ് കുമാർ ഝാ, കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് എന്നിവർ പങ്കെടുത്തു.
ഭരണകക്ഷിയായ ബിജെപിക്കെതിരേ പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായ പോരാട്ടമാണ് ലക്ഷ്യമിടുന്നതെന്ന് നേതാക്കൾ പറഞ്ഞു. ഇത് ചരിത്രപരമായ കൂടിക്കാഴ്ചയാണെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒന്നിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഖാർഗെ മാധ്യമങ്ങളോട് വ്യക്തമാക്കി.
പ്രതിപക്ഷ ഐക്യത്തിനുള്ള നിർണായകമായ ഒരു ചുവടുവെപ്പാണിതെന്ന് രാഹുൽ ഗാന്ധിയും പറഞ്ഞു. ഇത് ഒരു പ്രക്രിയ ആണെന്നും രാജ്യത്തിനു വേണ്ടിയുള്ള പ്രതിപക്ഷ ലക്ഷ്യം ഇതിലൂടെ ഉരുത്തിരിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിയുന്നത്ര പാർട്ടികളെ യോജിപ്പിച്ച് ഒരുമിച്ച് പ്രവർത്തിക്കാനാണ് ശ്രമമെന്ന് നിതീഷ് കുമാറും വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷ ഐക്യത്തിൽ ചില പാർട്ടികൾ നിലപാട് വ്യക്തമാക്കിയപ്പോൾ മറ്റു ചിലർ സമ്മിശ്ര സൂചനകളാണ് നൽകുന്നത്. തൃണമൂൽ കോൺഗ്രസ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഏതെങ്കിലും മുന്നണിയിൽ ചേരുന്നതിനെക്കുറിച്ച് ആംആദ്മി പാർട്ടിയും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
പ്രതിപക്ഷ ഐക്യത്തിന് നിർണായക ചുവടുവയ്പ്; കോൺഗ്രസ് നേതാക്കളെ കണ്ട് നിതീഷ്
09:46 PM Apr 12, 2023 | Deepika.com