"കേരളം ജീവിക്കാൻ കൊള്ളാത്ത സംസ്ഥാനമാക്കി, മോദിയുടെ വരവോടെ മാറ്റമുണ്ടാകും'

03:23 PM Apr 12, 2023 | Deepika.com
കൊച്ചി: ഇടത്-വലത് മുന്നണികൾ കേരളത്തെ ജീവിക്കാൻ കൊള്ളാത്ത സംസ്ഥാനമാക്കി മാറ്റിയെന്ന വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.

കഴിഞ്ഞ ആറുപതിറ്റാണ്ടുകളായി ഭരണരംഗത്ത് പരാജയപ്പെട്ട രണ്ട് മുന്നണികളും ഇതുവരെ മുന്നോട്ട് പോയത് ന്യൂനപക്ഷ കേന്ദ്രീകൃതമായ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ ഉറപ്പിലായിരുന്നു. എന്നാൽ ന്യൂനപക്ഷ വിഭാഗങ്ങൾ ഈ മുന്നണികളെ ഇപ്പോൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.

അഴിമതിയും സ്വജനപക്ഷപാതവുമാണ് ഈ രണ്ട് മുന്നണികളുടേയും മുഖമുദ്ര. ഇന്ത്യയിലെ ജീവിക്കാൻ കൊള്ളാത്ത സംസ്ഥാനമായി ഇവർ കേരളത്തെ മാറ്റി. മതഭീകരവാദത്തിന്‍റെ കേന്ദ്രമായി കേരളം മാറി.

ബിജെപി ക്രൈസ്തവർക്ക് ആശംസകൾ കൈമാറിയപ്പോഴേക്കും ഇടത്-വലത് മുന്നണികൾ അസ്വസ്ഥരായി. പ്രധാനമന്ത്രി ഡൽഹിയിലെ ക്രൈസ്തവ ദേവാലയത്തിൽ പോയപ്പോൾ അതിന്‍റെ പ്രത്യാഘാതമുണ്ടായത് കേരളത്തിലെ ഇടത്-വലത് മുന്നണികളിലാണെന്നും സുരേന്ദ്രൻ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം വലിയ രാഷ്ട്രീയ മാറ്റത്തിന്‍റെ തുടക്കമാവുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.