അഹമ്മദാബാദ്: ഓൺലൈനായി സിനിമകൾക്ക് റേറ്റിംഗ് നൽകുന്ന വ്യാജ ജോലിയിൽ അകപ്പെട്ട് ദമ്പതികൾക്ക് നഷ്ടമായത് 1.12 കോടി രൂപ.
വർക്ക് ഫ്രം ഹോം ജോലിക്കായി ശ്രമിച്ച ജാംനഗർ സ്വദേശിയായ യുവതിയും ഭർത്താവുമാണ് തട്ടിപ്പിനിരയായത്. ദിവസേന 2,500 മുതൽ 5,000 വരെ രൂപ സമ്പാദിക്കാനുള്ള അവസരം ഉണ്ടെന്ന് കാട്ടിയുള്ള ടെലഗ്രാം സന്ദേശത്തിൽ നിന്നാണ് തട്ടിപ്പിന്റെ തുടക്കം.
എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള ജോലി തേടുന്ന സമയമായതിനാൽ വിദ്യാസമ്പന്നയായ യുവതി ഈ സന്ദേശത്തിൽ ആകൃഷ്ടയായി. ഇന്റർനെറ്റിൽ നടത്തിയ അന്വേഷണത്തിൽ ഇത്തരം ജോലി യഥാർഥമാണെന്ന് ബോധ്യപ്പെട്ടതോടെ ജോലിക്ക് താൽപര്യമുണ്ടെന്ന് അറിയിച്ച് മറുപടി സന്ദേശം നൽകി.
തുടർന്ന് ഹോളിവുഡ്, ഹിന്ദി, ദക്ഷിണേന്ത്യൻ മൊഴിമാറ്റ ചിത്രങ്ങൾ എന്നിവയുടെ ടിക്കറ്റ് എടുത്തതിന്റെ തെളിവ് സമർപ്പിച്ച് ഓൺലൈൻ റേറ്റിംഗ് നൽകിയാൽ ശമ്പളം ലഭിക്കുമെന്ന സന്ദേശം തട്ടിപ്പുകാർ യുവതിക്ക് നൽകി.
യുവതിയുടെ വിശ്വാസം നേടാനായി 10,000 രൂപയുടെ ഓൺലൈൻ ടിക്കറ്റ് കൂപ്പണും അയച്ചു. തുടക്കകാലത്തെ ജോലികൾക്കായി 90,000 രൂപ പ്രതിഫലവും നൽകിയതോടെ യുവതി തട്ടിപ്പുകാരെ പൂർണമായി വിശ്വസിച്ചു.
തുടർന്നുള്ള സിനിമാ ടിക്കറ്റുകൾക്കുള്ള ചെലവ് കമ്പനി നൽകിയിരുന്നില്ല. ഈ കുടിശിക അഞ്ച് ലക്ഷം രൂപയായി ഉയർന്നപ്പോൾ തട്ടിപ്പുകാർ നൽകിയിരുന്ന ബാങ്ക് അക്കൗണ്ടിൽ നിന്ന് തുക പിൻവലിക്കാനായി യുവതി ശ്രമിച്ചു. എന്നാൽ സമാന തുകയ്ക്കുള്ള ടിക്കറ്റുകൾ വാങ്ങിയാൽ മാത്രമാണ് പണം ലഭിക്കുക എന്ന നയം വിശ്വസിച്ച് ഇവർ വീണ്ടും പണം അടച്ചു.
ഇത്തരത്തിൽ സ്വന്തം പണം ലഭിക്കാനായി വീണ്ടും വീണ്ടും തടിപ്പുകാർക്ക് യുവതി പണം നൽകിക്കൊണ്ടിരുന്നു. ഒടുവിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിന്ന് രക്ഷ നേടാനായി 70 ലക്ഷം രൂപയുടെ "സർചാർജും' യുവതിയും ഭർത്താവും ചേർന്ന് അടച്ചു.
ജോലിയിൽ നിന്ന് ലഭിച്ച 1.12 കോടി രൂപയുടെ സമ്പാദ്യത്തിന്റെ നികുതിഭാരം ഒഴിവാക്കാനായി തങ്ങൾ നിർദേശിക്കുന്ന സ്കീമിൽ നിക്ഷേപിക്കാനും തട്ടിപ്പുകാർ പറഞ്ഞു.ഇതും അനുസരിച്ച ശേഷമാണ് തങ്ങൾ വഞ്ചിക്കപ്പെട്ടതായി ഇരുവർക്കും മനസിലായത്.
ദമ്പതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തട്ടിപ്പുകാർ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടിന്റെ ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രധാന തട്ടിപ്പുകാരെ തെരയുകായാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
സിനിമാ റേറ്റിംഗ് ജോലിത്തട്ടിപ്പിൽ ദമ്പതികൾക്ക് നഷ്ടം 1.12 കോടി രൂപ
06:53 PM Apr 01, 2023 | Deepika.com