ന്യൂയോർക്ക്: വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ ഒരു നീലച്ചിത്ര നടിക്ക് അനധികൃതമായി പണം നൽകിയെന്ന കേസിൽ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ന്യൂയോർക്കിലെ മാൻഹട്ടൻ ഗ്രാൻഡ് ജൂറി കുറ്റം ചുമത്തി. 2016 ലെ തെരഞ്ഞെടുപ്പിനു മുന്‍പ് ട്രംപ് 1.30 ലക്ഷം ഡോളര്‍ നല്‍കിയെന്നാണ് കേസ്. കേസിൽ ട്രംപിനെ ഉടൻ അറസ്റ്റ് ചെയ്തേക്കും.
ക്രിമിനല്‍ കുറ്റം ചുമത്തപ്പെടുന്ന ആദ്യ അമേരിക്കന്‍ മുൻ പ്രസിഡന്റാണ് ട്രംപ്. നിരപരാധിയെന്നും വേട്ടയാടുകയാണെന്നും തന്റെ തെരഞ്ഞെടുപ്പ് സാധ്യതകള്‍ തകര്‍ക്കാനാണ് ശ്രമമെന്നും ട്രംപ് പ്രതികരിച്ചു. കേസിനെ നിയമപരമായി നേരിടുമെന്ന് ട്രംപിന്റെ അഭിഭാഷകൻ പ്രതികരിച്ചു. കുറ്റം ചുമത്തിയതിനാല്‍ വരുംദിവസങ്ങളില്‍ ട്രംപ് നേരിട്ട് കോടതിയില്‍ ഹാജരാകേണ്ടിവരും.
നീലച്ചിത്ര നടി സ്റ്റോമി ഡാനിയൽസിന് (സ്റ്റെഫാനി ക്ലിഫോർഡ്) ട്രംപിന്റെ മുൻ സ്വകാര്യ അഭിഭാഷകനും ഫിക്സറും ആയ മൈക്കൽ കോഹൻ നൽകിയ 1,30,000 ഡോളർ സംബന്ധിച്ച കേസിലാണ് ട്രംപിനെതിരെ കുറ്റം ചുമത്തിയത്. ഒരു പതിറ്റാണ്ട് മുന്‍പ് തനിക്ക് ട്രംപുമായി അവിഹിതബന്ധമുണ്ടെന്ന് ഡാനിയൽസ് അവകാശപ്പെട്ടിരുന്നെങ്കിലും ഇത് ട്രംപ് നിഷേധിച്ചിരുന്നു. ഈ ആരോപണത്തിൽ നിന്നു പിന്മാറാനാണ് ട്രംപ് 1,30,000 ഡോളർ അനുവദിച്ചതെന്നാണ് ആരോപണം.
ട്രംപിന്റെ 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിലാണ് പണം നൽകിയത്. ഈ പണം നൽകാൻ പ്രസിഡന്റായിരുന്ന ട്രംപ് വഴിവിട്ട ഇടപെടൽ നടത്തിയെന്നാണ് കേസ്. കേസിൽ മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ട്രംപിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ എന്തൊക്കെയാണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അവിഹിതബന്ധം വെളിപ്പെടുത്താതിരിക്കാൻ പണം: ട്രംപിന് തിരിച്ചടി; അറസ്റ്റ് ഉടൻ!
07:02 AM Mar 31, 2023 | Deepika.com