ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനുക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികളെ വിട്ടയച്ചതിനെതിരായ ഹര്‍ജി സുപീം കോടതിയുടെ പ്രത്യേക ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റീസ് കെ.എം. ജോസഫ്, ജസ്റ്റീസ് ബി.വി. നാഗരത്ന എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുക.
2002-ലെ ഗുജറാത്ത് കലാപകാലത്ത് ഗര്‍ഭിണിയായ ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്നു വയസുള്ള മകളുള്‍പ്പെടെ കുടുംബത്തിലെ ഏഴുപേരെ കൂട്ടക്കൊല ചെയ്തെന്നുമാണ് കേസ്.
പ്രതികള്‍ കഴിഞ്ഞ വര്‍ഷം മോചനംതേടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഗുജറാത്ത് സര്‍ക്കാരിനോട് വിഷയം പരിശോധിച്ച് തീരുമാനമെടുക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഈ ഉത്തരവിനെതിരെ ബില്‍ക്കീസ് ഹര്‍ജി നല്‍കിയിരുന്നെങ്കിലും കോടതി തള്ളി.
സുപ്രീം കോടതി വിഷയം പരിശോധിച്ച് തീരുമാനമെടുക്കാന്‍ പറഞ്ഞതിന്‍പ്രകാരം രണ്ടുമാസം കഴിഞ്ഞപ്പോള്‍ എല്ലാ പ്രതികളെയും വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 15ന് 11 പ്രതികളെയും മോചിപ്പിച്ചു.
ജയിലിലെ നല്ല നടപ്പ് പരിഗണിച്ചാണ് പ്രതികളെ മോചിതരാക്കിയതെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ നല്കിയ വിശദീകരണം. പ്രതികൾ 14 വർഷം തടവ് അനുഭവിച്ചെന്നും സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചു.
ബില്‍ക്കിസ് ബാനു കേസ്: പ്രതികളെ വിട്ടയച്ചതിനെതിരായ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും
09:30 AM Mar 27, 2023 | Deepika.com