കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹെലികോപ്റ്റർ തകർന്നുവീണതിനെ തുടർന്ന് വിമാനസർവീസുകൾ നിർത്തിവച്ചതിനുപുറമെ, മറ്റ് പ്രവർത്തനങ്ങൾക്കും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സാങ്കേതിക പരിശോധനകൾക്കു ശേഷമാണ് വിമാനസർവീസുകൾക്ക് അനുവാദം നൽകിയത്.
ഡൽഹിയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യയുടെ വിമാനമാണ് അപകടത്തിനു ശേഷം ഉച്ചക്ക് 2.30 ന് ആദ്യം ഇറങ്ങിയത്. ഹെലികോപ്റ്റർ വീണതിനെ തുടർന്ന് മസ്ക്കറ്റിൽ നിന്നു കൊച്ചിയിലേക്കു വന്ന ഒമാൻ എയറിന്റെ വിമാനവും മാലിയിൽ നിന്ന് വന്ന ഇൻഡിഗോ എയർ വിമാനവും തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടിരുന്നു.
ഈ രണ്ട് വിമാനങ്ങളും വൈകുന്നേരം മൂന്നോടെയാണ് ഇവിടെ തിരിച്ചെത്തിയത് . സർവീസുകൾക്ക് നിയന്ത്രണം പ്രഖ്യാപിച്ചതിനെ തുടർന്ന് കൊച്ചിയിൽ നിന്നും പുറപ്പെടേണ്ടിരുന്ന സൗദി എയർലൈൻസിന്റെ ജിദ്ദയ്ക്കുള്ള വിമാനവും മാലിയിലേക്കുള്ള ഇൻഡിഗോ എയർലൈൻസ് വിമാനവും ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനവും ഏറെ വൈകിയാണ് നെടുമ്പാശേരിയിൽ നിന്നും പുറപ്പെട്ടത്.
വിവിധ സ്ഥലങ്ങളിൽ നിന്നും നിയന്ത്ര സമയത്ത് കൊച്ചിയിലേക്കു വരേണ്ട ഒരു ഡസനോളം ആഭ്യന്തര വിമാനങ്ങൾക്ക് പുനക്രമീകരണവും ഏർപ്പെടുത്തിയിരുന്നു.
വിമാനത്താവളത്തിലെ പ്രധാന റൺവേയിൽ നിന്ന് അഞ്ചു മീറ്റർ അകലത്തിലാണ് ഹെലികോപ്റ്റർ മൂക്കുകുത്തി വീണത്. പരിക്കേറ്റ പൈലറ്റ് സുനിൽ ലോട്ട്ലയെ (26) അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന മറ്റു രണ്ടുപേർ പരിക്കില്ലാതെ രക്ഷപ്പെട്ടു.
തീപിടിത്തം ഉണ്ടാകാതിരുന്നതിനാലാണ് വൻ അത്യാഹിതം ഒഴിവായത്. ഉച്ചയ്ക്ക് 12.25 നായിരുന്നു സംഭവം. കോസ്റ്റ് ഗാർഡിന്റെ കല്ലയം ഹബിൽ നിന്നു പറന്നുയർന്ന എഎൽഎച്ച് ധ്രൂവ് മാർക്ക് മൂന്ന് വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിന്റെ റോട്ടറുകൾക്കും എയർഫ്രെയിമിനും കേടുപാടുകൾ സംഭവിച്ചു.
അപകടകാരണം അന്വേഷിക്കാൻ ഇന്ത്യൻ കോസ്റ്റ് ഗാർഡ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ക്രെയിൻ ഉപയോഗിച്ചാണ് ഹെലികോപ്റ്റർ ഉയർത്തി മാറ്റിയത്. അതിനുശേഷം അഗ്നി സുരക്ഷാ സേന വെള്ളം അടിച്ച് റൺവേ ശുചീകരിച്ചു. സിയാൽ അഗ്നി സുരക്ഷാ വിഭാഗം മിനിട്ടുകൾക്കം സ്ഥലത്ത് എത്തിയാണ് ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂവരേയും രക്ഷപ്പെടുത്തിയത്.
ഹെലികോപ്റ്റർ അപകടം: വൈകിയും വഴിതിരിച്ചും വിമാനസർവീസുകൾ
07:19 PM Mar 26, 2023 | Deepika.com