തൃപ്പൂണിത്തുറ കസ്റ്റഡി മരണം; എസ്ഐക്ക് സസ്പെൻഷൻ

03:24 PM Mar 26, 2023 | Deepika.com
കൊച്ചി: തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് കസ്റ്റഡിയില്‍ മധ്യവയസ്ക്കന്‍ മരിച്ച സംഭവത്തില്‍ പോലീസിനെതിരെ നടപടി. യുവാവിനെ മർദിച്ച ഹിൽ പാലസ് എസ്ഐ ജിമ്മി ജോസിനെ സസ്പെൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും.

പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ഹിൽപോലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എസ്ഐക്കെതിരെ നടപടിയുണ്ടായത്. ഇരുമ്പനം കര്‍ഷക കോളനി സ്വദേശി മനോഹരനാണ് (53) ഹില്‍ പാലസ് പോലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചത്.

മനോഹരനെ പോലീസ് മര്‍ദിച്ചെന്ന് നാട്ടുകാര്‍ പറഞ്ഞു. നിര്‍ത്താതെ പോയ വാഹനം പിന്തുടര്‍ന്ന് പിടിച്ചശേഷമായിരുന്നു മര്‍ദനം. മര്‍ദിച്ച ശേഷമാണ് മനോഹരനെ സ്റ്റേഷനില്‍ എത്തിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. ശനിയാഴ്ച രാത്രി ഒന്പതോടെയായിരുന്നു സംഭവം.

ഇരുന്പനം മനയ്ക്കപ്പടി ഭാഗത്തു വാഹന പരിശോധന നടത്തുന്നതിനിടെ കൈകാണിച്ചിട്ടും മനോഹരൻ വാഹനം നിർത്താതെ പോയെന്നും പിന്നീട് ഇയാളെ പിടികൂടി സ്റ്റേഷനിലെത്തിക്കുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.

പോലീസ് സ്റ്റേഷനിൽവച്ച് ഇയാൾ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്നു തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും പോലീസ് പറഞ്ഞു.