ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയില്‍ രോഗി ജീവനക്കരെ ആക്രമിച്ചു. രണ്ട് സുരക്ഷാജീവനക്കാര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. കാപ്പിൽ സ്വദേശി ദേവരാജനാണ് ആക്രമണം അഴിച്ചുവിട്ടത്.
പുലർച്ചെ മൂന്നിനാണ് സംഭവം. കാലില്‍ മുറിവുണ്ടായതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ ദേവരാജനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ അക്രമാസക്തനായ ഇയാള്‍ നഴ്സിംഗ് റൂമില്‍ കയറി ജീവനക്കാരുമായി സംഘർഷമുണ്ടാക്കി. ഇത് തടയാനാണ് സെക്യൂരിറ്റി ജീവനക്കാരനായ മധുവും ഹോം ഗാര്‍ഡായ വിക്രമും എത്തിയത്.
കത്രിക കൈക്കലാക്കിയ ദേവരാജൻ ഇതുകൊണ്ട് ഇരുവരെയും പരിക്കേൽപ്പിച്ചു. ഹോംഗാര്‍ഡ് വിക്രമിന്റെ വയറിലാണ് കുത്തേറ്റത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണ്. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വിക്രമിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മധുവിന്റെ പരിക്ക് ഗുരുതരമല്ല.
ദേവരാജനെ പിടികൂടാന്‍ ശ്രമിച്ച പോലീസുകാരായ ഷിബുകുമാര്‍, ശിവന്‍പിള്ള എന്നിവര്‍ക്കും പരിക്കുണ്ട്. ഇവരുടെ പരിക്കും ഗുരുതരമല്ല. പോലീസ് കസ്റ്റഡിയിലെടുത്ത ദേവരാജന്‍ ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന് മാനസികരോഗമുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
കായംകുളം താലൂക്ക് ആശുപത്രിയിൽ രോഗിയുടെ പരാക്രമം; സുരക്ഷാജീവനക്കാർക്ക് പരിക്ക്
07:22 AM Mar 23, 2023 | Deepika.com