ചെന്നൈ: ടെസ്റ്റിലേറ്റ പരമ്പര പരാജയത്തിനു അതേനാണയത്തിൽ പകരംചോദിച്ച് ഓസിസ്. അവസാന മത്സരത്തിൽ ഇന്ത്യയെ 21 റൺസിന് പരാജയപ്പെടുത്തി ഓസ്ട്രേലിയ ഏകദിന പരമ്പര സ്വന്തമാക്കി. ഓസ്ട്രേലിയ ഉയർത്തിയ 270 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49.1 ഓവറിൽ 248 റൺസിന് പുറത്തായി.
നിർണായക മത്സരത്തിൽ മികച്ച തുടക്കം ലഭിച്ചിട്ടും വാലറ്റം തകർന്നതോടെ ഇന്ത്യ നിലംപൊത്തുകയായിരുന്നു. രോഹിത് ശർമ (30), ശുഭ്മാൻ ഗിൽ (37) ഓപ്പണിംഗ് സഖ്യം ഇന്ത്യക്ക് നല്ല തുടക്കമാണ് നൽകിയത്. മൂന്നാം വിക്കറ്റിൽ വിരാട് കോഹ്ലി (54) കെ.എൽ. രാഹുൽ (32) സഖ്യവും കളത്തിലെ ഇന്ത്യൻ നിയന്ത്രണം നഷ്ടപ്പെടുത്തിയില്ല.
രാഹുലും കോഹ്ലിയും വീണതോടെ ഇന്ത്യൻ താളം നഷ്ടമായി. അക്സർ പട്ടേലും (20) സൂര്യകുമാർ യാദവും (0) വന്നതും പോയതും ഒരുപോലെയായിരുന്നു. സൂര്യകുമാർ തുടർച്ചയായു മൂന്നാം മത്സരത്തിലും ഗോൾഡൻ ഡക്കായി. നേരത്തെ രണ്ട് തവണ മിച്ചൽ സ്റ്റാർക്കിന് വിക്കറ്റ് നൽകിയതെങ്കിൽ ഇത്തവണ ആഗറിനായിരുന്നു ആ നിയോഗം.
ഹാർദിക് പാണ്ഡ്യയും (40) ജഡേജയും (18) ക്രീസിൽ നിലയുറപ്പിച്ചപ്പോൾ വീണ്ടും ഇന്ത്യൻ പ്രതീക്ഷകൾക്ക് ചിറകുമുളച്ചു. എന്നാൽ ഇരുവരും അനാവശ്യ ഷോട്ടുകൾക്ക് ശ്രമിച്ച് പുറത്തായതോടെ ഇന്ത്യ ഠിം. ആദം സാംപ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ അഷ്ടൺ ആഗർ രണ്ട് വിക്കറ്റ് സ്വന്തമാക്കി. സ്റ്റോണിസും ആബോട്ടും ഓരോവിക്കറ്റ് വീഴ്ത്തി.
നേരത്തെ ട്രാവിസ് ഹെഡ് (33), മിച്ചൽ മാർഷ് (47) സഖ്യം ഓസ്ട്രേലിയക്കും മികച്ച ഓപ്പണിംഗാണ് നൽകിയത്. ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത് (0) മാത്രമാണ് ഓസീസ് നിരയിൽ നിരാശപ്പെടുത്തിയത്. അലക്സ് ക്യാരി (38) ആണ് ഓസീസ് സ്കോർ ഷീറ്റിലെ രണ്ടാം ടോപ്സ്കോറർ. മാർകസ് ലബൂഷെയ്ൻ (28), സ്റ്റോണിസ് (25), അബൗട്ട് (26), വാർണർ (23) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ഹാർദിക് പാണ്ഡ്യയും കുൽദീപ് യാദവും മൂന്നു വീതം വിക്കറ്റ് വീഴ്ത്തി.
ഇന്ത്യ തോൽവി; ഓസീസിന് പരമ്പര
11:11 PM Mar 22, 2023 | Deepika.com