മൂന്നാര്‍: ചിന്നക്കനാല്‍, ശാന്തമ്പാറ മേഖലകളില്‍ ഭീതിപരത്തുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യം ഞായറാഴ്ചയിലേക്ക് മാറ്റി. കുങ്കിയാനകള്‍ എത്താന്‍ വൈകുന്നതും ഹയര്‍സെക്കന്‍ഡറി പരീക്ഷ നടക്കുന്നതും പരിഗണിച്ചാണ് ആനയെ പിടികൂടുന്നത് 26 ലേക്ക് മാറ്റിയത്. ഉന്നതതല യോഗത്തിലാണ് തീരുമാനം.
ചിന്നക്കനാലില്‍ അഞ്ച് സ്കൂളുകളിൽ ഹയര്‍സെക്കന്‍ഡറി പരീക്ഷ നടക്കുന്നുണ്ട്. ദൗത്യം നടക്കുന്ന സമയത്ത് പ്രദേശത്ത് നിരോധനാജ്ഞ നിലവിലുണ്ടാകും. വാഹനഗതാഗതത്തിനും നിയന്ത്രണമുണ്ട്. ഇക്കാര്യം പരിഗണിച്ചാണ് ദൗത്യം തൊട്ടടുത്ത പൊതുഅവധി ദിവസത്തിലേക്ക് മാറ്റിയത്.
നിലവില്‍ രണ്ട് കുങ്കിയാനകളാണ് ചിന്നക്കനാലില്‍ എത്തിയിട്ടുള്ളത്. രണ്ട് കുങ്കിയാനകള്‍ കൂടി വയനാട്ടില്‍ നിന്നും വരാനുണ്ട്. അവ വ്യാഴാഴ്ച വൈകുന്നേരം വയനാട്ടില്‍ നിന്നും പുറപ്പെടും. വെള്ളിയാഴ്ച എത്തുന്ന കുങ്കിയാനകൾക്ക് വിശ്രമം ആവശ്യമാണ്. ഇതുശേഷമായിരിക്കും ദൗത്യത്തിന് ഇറങ്ങുക. ഇക്കാര്യങ്ങളെല്ലാം ദൗത്യം നീട്ടുന്നതിന് കാരണമായി. വെള്ളിയാഴ്ചയിലെ മോക്ഡ്രില്‍ ശനിയാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്.
പോലീസ്, അഗ്നിശമന സേന, റവന്യു തുടങ്ങിയ വകുപ്പുകളുടെ സഹായത്തോടെയും ജനങ്ങളുടെ സഹകരണത്തോടെയുമാണ് പദ്ധതി നടപ്പിലാക്കുക. പുലര്‍ച്ചെ നാലിനു മയക്കുവെടി വയ്ക്കാനാണ് തീരുമാനം. സിമന്റ് പാലത്തിനു സമീപം അരിക്കൊമ്പന് തകര്‍ത്ത വീട്ടില്‍ റേഷന്‍ കടയ്ക്കു സമാനമായ സാഹചര്യങ്ങള്‍ ഒരുക്കിയാണ് ഒറ്റയാനെ ഇവിടേക്ക് ആകർഷിക്കുന്നത്.
ഇവിടെ അരിയും മറ്റും സ്റ്റോക്ക് ചെയ്ത് ആള്ത്താമസമുണ്ടെന്ന പ്രതീതി സൃഷ്ടിച്ച് ആനയെ ഇവിടേക്ക് ആകര്‍ഷിക്കും. 71 അംഗ ദൗത്യസേന 11 ടീമുകളായി തിരിഞ്ഞാണു ദൗത്യം പൂര്‍ത്തിയാക്കുക.
അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ഞായറാഴ്ചയിലേക്ക് മാറ്റി
05:13 PM Mar 22, 2023 | Deepika.com