നാഗ്പുർ: ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ സംസ്കാരശൂന്യത അനുവദിക്കാനാകില്ലെന്ന് വാർത്താവിതരണ മന്ത്രി അനുരാഗ് താക്കൂർ. ഒടിടി പ്ലാറ്റ്ഫോമുകളിൽ വർധിച്ചുവരുന്ന അശ്ലീലവും അസഭ്യവുമായുള്ള ഉള്ളടക്കം സംബന്ധിച്ച പരാതികൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒടിടിയുമായി ബന്ധപ്പെട്ട് ചട്ടങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അതും മന്ത്രാലയം പരിഗണിക്കും. ഈ പ്ലാറ്റ്ഫോമുകൾക്ക് ആവിഷ്കാരസ്വാതന്ത്ര്യമാണ് നൽകിയത്, അശ്ലീലവും അശ്ലീലതയ്ക്കുമുള്ളതല്ല. ആരെങ്കിലും പരിധി കടക്കുമ്പോൾ, ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ആവശ്യമായ നടപടികളിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പ്രാരംഭ തലത്തിൽ നിർമാതാവ് പരാതികൾ കൈകാര്യം ചെയ്യണം എന്നതാണ് ഇതുവരെയുള്ള നടപടിക്രമം. 90-92 ശതമാനം പരാതികളും നിർമാതാക്കൾ ഉള്ളടക്കത്തിൽ മാറ്റങ്ങൾ വരുത്തി പരിഹരിക്കുകയാണ് ചെയ്യുന്നത്.
സർക്കാരിലേക്ക് പരാതികൾ വരുമ്പോൾ, ചട്ടങ്ങൾക്കനുസൃതമായി വകുപ്പുതല സമിതി കർശനമായ നടപടി സ്വീകരിക്കുന്നു. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി പരാതികൾ വർധിച്ചതിനാൽ വകുപ്പ് അതീവ ഗൗരവത്തോടെയാണ് ഇതിനെ കാണുന്നത്. ഇതിൽ ചില മാറ്റങ്ങൾ വരുത്തേണ്ടി വന്നാൽ, തങ്ങൾ അതിനെക്കുറിച്ച് വളരെ ഗൗരവമായി ചിന്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒടിടിക്ക് മൂക്കുകയർ ഒരുങ്ങുന്നു; സംസ്കാരശൂന്യത അനുവദിക്കാനാകില്ലെന്ന് കേന്ദ്രം
12:22 AM Mar 20, 2023 | Deepika.com