ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ ലൈംഗിക പീഡനത്തിന് ഇരകളെക്കുറിച്ചുള്ള പരാമർശത്തിൽ ഡൽഹി പോലീസിന് മറുപടി നൽകി രാഹുൽ ഗാന്ധി. ഡൽഹി പോലീസിന്റെ നോട്ടീസിന് നാല് പേജുള്ള മറുപടിയാണ് നൽകിയിരിക്കുന്നത്.
വിവരങ്ങൾ തേടി ഡൽഹി പോലീസ് രാഹുൽ ഗാന്ധിയുടെ വസതിയിലെത്തിയിരുന്നു. രണ്ട് മണിക്കൂറോളം കാത്തിരുന്നതിനു ശേഷം ഉച്ചയോടെ പോലീസ് സംഘം നോട്ടീസ് നൽകി മടങ്ങുകയും ചെയ്തു. വൈകുന്നേരം നാലിനാണ് രാഹുൽ നോട്ടീസിന് മറുപടി നൽകിയിരിക്കുന്നത്. ഡൽഹി പോലീസ് ഉന്നയിച്ച ചോദ്യങ്ങൾക്ക് വിശദമായ മറുപടി നൽകാൻ എട്ട് മുതൽ 10 ദിവസം വരെ സമയം ആവശ്യപ്പെട്ടതായും രാഹുലിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
രാഹുലിന്റെ മറുപടിയിൽ കേസുമായി മുന്നോട്ടുപോകത്തക്ക ഒന്നുമില്ലെന്ന് ഡൽഹി പോലീസ് പറയുന്നു. സമാന ചോദ്യങ്ങൾ ഭരണകക്ഷിയിലെ നേതാക്കളോട് ചോദിച്ചിട്ടുണ്ടോയെന്നാണ് മറുപടിൽ രാഹുലിന്റെ മറുചോദ്യം. പോലീസ് നടപടിക്ക് അദാനി വിഷയത്തിലെ നിലപാടുമായി ബന്ധമില്ലെന്ന് വിശ്വസിക്കുന്നതായും രാഹുൽ പരിഹസിച്ചു.
ഡൽഹി പോലീസ് സ്പെഷൽ കമ്മീഷണർ സാഗർ പ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ 10 ന് ആണ് 12 തുഗ്ലക് ലെയ്നിലെ രാഹുലിന്റെ വസതിയിലെത്തിയത്. രണ്ടുമണിക്കൂറോളം പോലീസ് കാത്തുനിന്നുവെങ്കിലും കാണാൻ രാഹുൽ തയാറായില്ല. ഇതോടെയാണ് പോലീസ് നോട്ടീസ് നൽകി മട ങ്ങിയത്.
ജനുവരി 30ന് ശ്രീനഗറിൽവച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയിലാണ് ഡൽഹി പോലീസിന്റെ നീക്കം. പീഡനത്തിനിരയായ പെൺകുട്ടികൾ തന്നോട് പരാതി പറഞ്ഞെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന.
ഈ വിഷയത്തിൽ മൊഴി നൽകാൻ രാഹുലിന് വ്യാഴാഴ്ച നോട്ടീസ് അയച്ചിരുന്നു. കാഷ്മീരിൽ പൊതുസമൂഹത്തോട് സംസാരിക്കവെ, കേന്ദ്രഭരണ പ്രദേശത്തെ ലൈംഗികാതിക്രമ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ നിരവധി സ്ത്രീകൾ തന്നെ സമീപിച്ചതായാണ് രാഹുൽ അന്ന് വെളിപ്പെടുത്തിയത്.
ഡൽഹി പോലീസിന് മറുപടി നൽകി രാഹുൽ ഗാന്ധി
10:47 PM Mar 19, 2023 | Deepika.com