കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഏറ്റെടുത്ത ശേഷം ജോലി നഷ്ടമായത് 6,000-ത്തിലേറെ മാധ്യമപ്രവർത്തകർക്ക്. രാജ്യത്ത് ആകെയുള്ള മാധ്യമസ്ഥാപനങ്ങളുടെ 50 ശതമാനവും താലിബാൻ ഭരണത്തിലേറിയ ശേഷം അടച്ചുപൂട്ടി.
ദേശീയ മാധ്യമപ്രവർത്തക ദിനത്തോടനുബന്ധിച്ച് അഫ്ഗാൻ ഏജൻസി നടത്തിയ പഠനത്തിലാണ് ഈ കണക്കുകൾ വ്യക്തമായത്. തീവ്ര മതവാദികൾ നയിക്കുന്ന ഭരണത്തിൽ മാധ്യമസ്വാതന്ത്ര്യം ഏറ്റവും മോശമായ അവസ്ഥയിലാണെന്ന് വ്യക്തമാക്കുന്നതാണ് ഈ റിപ്പോർട്ട്.
സാക്ഷരതാ നിരക്ക് കുറവായ രാജ്യത്ത്, വാർത്തകൾ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന റേഡിയോ നിലയങ്ങളടക്കം നിരവധി സ്ഥാപനങ്ങളാണ് ഈ കാലഘട്ടത്തിൽ പ്രവർത്തനം അവസാനിപ്പിച്ചത്.
അമേരിക്കൻ സൈന്യം രാജ്യം വിടുന്നതിന് മുമ്പ് ജോലിയിലുണ്ടായിരുന്ന 53 ശതമാനം മാധ്യമപ്രവർത്തകർക്കും താലിബാൻ കാലത്ത് തൊഴിൽ നഷ്ടമായി. വിവിധ വകുപ്പുകൾ ചുമത്തി 200-ലേറെ കേസുകളാണ് ഭരണകൂടം മാധ്യമങ്ങൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
സ്ത്രീകളോട് കടുത്ത വിവേചനം പുലർത്തുന്ന താലിബാന്റെ ഭരണത്തിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് വനിതാ മാധ്യമപ്രവർത്തകരാണ്. വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളും ഉപരോധങ്ങളും വനിതാ മാധ്യമപ്രവർത്തർക്ക് നേരെ താലിബാൻ ഉയർത്തുന്നുണ്ട്.
എന്നാൽ മാധ്യമസ്വാതന്ത്ര്യം ഉയർത്തിപിടിക്കുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും രാജ്യത്തെ മാധ്യമങ്ങൾക്കുള്ള സൗകര്യങ്ങൾ ഉയർത്താനായുള്ള ശ്രമങ്ങൾ നടത്തുകയാണെന്നുമാണ് താലിബാൻ നിലപാട്.
താലിബാൻ ഭരണത്തിൽ ജോലി നഷ്ടമായത് 6,000 മാധ്യമപ്രവർത്തകർക്ക്
11:16 AM Mar 19, 2023 | Deepika.com