മുംബൈ: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിന്റെ അപരാജിത കുതിപ്പിന് അന്ത്യം. യുപി വാരിയേഴ്സിനോടാണ് മുംബൈ ആദ്യ തോൽവി ഏറ്റുവാങ്ങിയത്. അഞ്ച് വിക്കറ്റിനായിരുന്നു യുപിയുടെ ജയം. സ്കോർ: മുംബൈ 20 ഓവറിൽ 127-10, യുപി 19.3 ഓവറിൽ 129-5.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് തുടക്കം മുതലെ താളം തെറ്റി. ഹെയ്ലി മാത്യൂസ് (35), നായകൻ ഹർമൻപ്രീത് കൗർ (25), ഈസ് വോംഗ് (32) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കാണാൻ സാധിച്ചത്.
യുപിയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സോഫി എക്ലെസ്റ്റോണും രണ്ട് വിക്കറ്റ് വീതം നേടിയ ഗെയ്ക്വാദും ദീപ്തി ശർമയും കൂടെയാണ് മുംബൈയെ എറിഞ്ഞിട്ടത്.
മറുപടി ബാറ്റിംഗിനിറങ്ങിയ യുപിക്കും തുടക്കം പിഴച്ചു. എന്നാൽ താലിയ മഗ്രാത്തിന്റെയും ഗ്രേസ് ഹാരിസിന്റെയും ഇന്നിംഗ്സുകളാണ് യുപിക്ക് രക്ഷയായത്. താലിയ 25 പന്തിൽ 38 റണ്‍സും ഗ്രേസ് 28 പന്തിൽ 39 റണ്‍സുമെടുത്തു. ദീപ്തി ശർമ്മ പുറത്താകാതെ 13 റണ്‍സും സോഫി എക്ലെസ്റ്റോണ്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ 16 റണ്‍സുമെടുത്ത് യുപിയെ വിജയ തീരത്തെത്തിച്ചു.
മുംബൈയ്ക്കായി അമേലിയ കെർ രണ്ട് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ആറ് മത്സരത്തിൽനിന്നും ആറ് പോയിന്റുമായി യുപി മൂന്നാം സ്ഥാനത്തെത്തി. പത്ത് പോയിന്റുള്ള മുംബൈയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
മുംബൈയുടെ അപരാജിത കുതിപ്പിന് അന്ത്യം
11:03 PM Mar 18, 2023 | Deepika.com