അമേരിക്കയും റഷ്യയും വ്യത്യസ്തമായ വിവരങ്ങളാണു സംഭവത്തിൽ നല്‍കുന്നത്. കരിങ്കടലിലെ അന്താരാഷ്ട്ര മേഖലയിൽ പതിവുള്ള നിരീക്ഷണം നടത്തുകയായിരുന്ന ഡ്രോണിനു നേർക്ക് റഷ്യയുടെ രണ്ട് സുഖോയ് 27 യുദ്ധവിമാനങ്ങൾ വന്നുവെന്നാണു പെന്റഗണ്‍ വക്താവ് ബ്രിഗേഡിയർ ജനറൽ പാറ്റ് റൈഡർ പറഞ്ഞത്.
ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ പതിനൊന്നര മുതൽ 30-40 മിനിട്ടു നീണ്ട സംഭവത്തിൽ റഷ്യൻ യുദ്ധവിമാനങ്ങൾ ഡ്രോണിനു മുകളിൽ ഇന്ധനം ചോർത്തി. ഒരു യുദ്ധവിമാനം ഡ്രോണിന്റെ പ്രൊപ്പല്ലർ ഇടിച്ചുതകർത്തു. നിയന്ത്രണം നഷ്ടപ്പെട്ട ഡ്രോണിനെ കടലിലേക്കു വീഴ്ത്തുകയായിരുന്നു. റഷ്യൻ യുദ്ധവിമാനത്തിനു തകരാർ ഉണ്ടായെങ്കിലും അതു നിലത്തിറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, യുഎസ് ഡ്രോണിനെ തടയാൻ വേണ്ടിയാണു സുഖോയ് യുദ്ധവിമാനങ്ങൾ ശ്രമിച്ചതെന്നും ഇതിനിടെ ഡ്രോണിനു നേർക്ക് ആയുധപ്രയോഗമോ കൂട്ടിയിടിയോ ഉണ്ടായിട്ടില്ലെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം വിശദീകരിച്ചിരുന്നു.