ലണ്ടൻ: ഓൾ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂർണമെന്റ് പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നും മലയാളി താരം എച്ച്.എസ്. പ്രണോയും പ്രീക്വാർട്ടറിൽ. 2022ലെ ഫൈനലിസ്റ്റായ ലക്ഷ്യ സെൻ ആദ്യ റൗണ്ടിൽ അട്ടിമറിജയം സ്വന്തമാക്കി.
ചൈനീസ് തായ്പേയിയുടെ ചൗ ടീൻ ചെന്നിനെ നേരിട്ടുള്ള ഗെയിമിനാണ് ലക്ഷ്യ സെൻ കീഴടക്കിയത്. നിലവിൽ ലോക അഞ്ചാം നന്പർ താരമാണു ചൗ ചെൻ. 21-18, 21-19 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ താരത്തിന്റെ ജയം. ചൗ ചെന്നിനെതിരേ ലക്ഷ്യ സെൻ നേടുന്ന ആദ്യ ജയമാണ്. മത്സരം 49 മിനിറ്റ് മാത്രമാണു നീണ്ടത്. ഇതിനു മുന്‍പ് രണ്ടു തവണ ചൗ ചെന്നിനെതിരേ ഇറങ്ങിയപ്പോഴും ലക്ഷ്യ സെൻ തോറ്റിരുന്നു.
ചൈനീസ് തായ്പേയിയുടെ വാങ് സു വെയ്യെ നേരിട്ടുള്ള ഗെയിമിനു കീഴടക്കിയാണു പ്രണോയിയുടെ മുന്നേറ്റം. 49 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 21-19, 22-20 നായിരുന്നു പ്രണോയിയുടെ ജയം. ഹെഡ് ടു ഹെഡിൽ ഇതോടെ 5-3ന് പ്രണോയ് മുന്നിലെത്തി.
ലോകറാങ്കിംഗിൽ 24-ാം റാങ്കുകാരനാണു വാങ് സു വെയ്. പ്രണോയ് ഒന്‍പതാം റാങ്കിലും. പ്രീക്വാർട്ടറിൽ മൂന്നാം റാങ്കുകാരനായ ഇന്തോനേഷ്യയുടെ ആന്റണി സിനിസുക ജിൻടിംഗ് ആണു പ്രണോയിയുടെ എതിരാളി.
ഓൾ ഇംഗ്ലണ്ട് ഓപ്പണ്‍: ലക്ഷ്യയും പ്രണോയും പ്രീക്വാർട്ടറിൽ
11:14 PM Mar 14, 2023 | Deepika.com