ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ വീണ്ടും പോലീസ് നീക്കം. ഇസ്ലമാബാദ് പോലീസ് ഇമ്രാൻ ഖാന്റെ ലഹോറിലെ വസതിക്കു സമീപമെത്തി. പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) ചെയർമാനായ ഇമ്രാന്റെ വസതിക്ക് പുറത്ത് കവചിത പോലീസ് വാഹനങ്ങൾ എത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അറസ്റ്റ് തടയാനുറച്ച് പിടിഐ പ്രവർത്തകരും നിരന്നതോടെ സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പോലീസിനു നേരെ പിടിഐ പ്രവർത്തകർ കല്ലെറിഞ്ഞു. ജലപീരങ്കിയും കണ്ണീർ വാതകവും ഉപയോഗിച്ച് ജനക്കൂട്ടത്തെ പിരിച്ചുവിടാനാണ് പോലീസ് ശ്രമിക്കുന്നത്.
ഇമ്രാന്റെ വസതി സ്ഥിതി ചെയ്യുന്ന സമാൻ പാർക്കിന് പുറത്ത് ഒത്തുകൂടാൻ പ്രവർത്തകരോട് പിടിഐ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ആഹ്വാനം ചെയ്തിരുന്നു.
തോഷാഖാന കേസിൽ തുടർച്ചയായി ഹാജരാകാതെ ഇരുന്നതോടെയാണ് ഇസ്ലാമാബാദ് ജില്ലാ സെഷൻസ് കോടതി ഇമ്രാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. മാർച്ച് 18നകം മുൻ പ്രധാനമന്ത്രിയെ കോടതിയിൽ ഹാജരാക്കാനും കോടതി പോലീസിനോട് നിർദേശിച്ചിരുന്നു.
തനിക്കെതിരായ ജാമ്യമില്ലാ വാറന്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു ഇമ്രാൻ ഖാൻ സമർപ്പിച്ച ഹർജി കോടതി തള്ളിയിരുന്നു. ഇസ്ലാമാബാദിലെ അഡീഷണൽ സെ ഷൻസ് ജഡ്ജി സഫർ ഇഖ്ബാലാണു വിധി പറഞ്ഞത്.
കഴിഞ്ഞ മാസം 28ന് സഫർ ഇഖ്ബാൽതന്നെയാണ് ഇമ്രാനെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം ഇമ്രാനെ അറസ്റ്റ് ചെയ്യാൻ ഇസ്ലാ മാബാദ് പോലീസ് ഇമ്രാന്റെ ലാഹോറിലുള്ള വസതിയിലെത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണു പറഞ്ഞത്. ഇമ്രാന്റെ തെഹ്രീക് ഇ ഇ ൻസാഫ് പാർട്ടിക്കാർ വസതിക്കു മുന്നിൽ തടിച്ചുകൂടിയിരുന്നു. ഇമ്രാൻ ഇവരെ അഭിസംബോധന ചെയ്യുകയുമുണ്ടായി.
പാക് ഭരണാധികാരികൾക്കു വിദേശ പ്രതിനിധികളിൽനിന്നു ലഭിക്കുന്ന സമ്മാനങ്ങൾ തോഷാഖാനയ്ക്കു (ട്രഷറി) കൈമാറണമെന്നാണു ചട്ടം. ഭരണാധികാരികൾ പിന്നീടു ചെറിയ വില നല്കി ഇവ തിരിച്ചുവാങ്ങുകയും ചെയ്യും. ഒരുവർഷം മുൻപ് അവിശ്വാസത്തിൽ അധികാരം നഷ്ടപ്പെട്ട ഇമ്രാൻ, തോഷാഖാനയിൽനിന്നു തിരിച്ചുവാങ്ങിയ സമ്മാനങ്ങളെക്കുറിച്ചും അതു വിറ്റു ലഭിച്ച ലാഭത്തെക്കുറിച്ചും വെളിപ്പെടുത്തൽ നടത്താത്തതുമായി ബന്ധപ്പെട്ടാണു കേസ്.
ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ വീണ്ടും പോലീസ് നീക്കം; തടയാനുറച്ച് പിടിഐ
07:07 PM Mar 14, 2023 | Deepika.com