ഹരിപ്പാട്: ഉത്സവത്തിനിടെ സംഘർഷവും കത്തിക്കുത്തും നടത്തിയ കേസിൽ അഞ്ചംഗ സംഘം അറസ്റ്റിൽ. ചേപ്പാട് കന്നിമേൽ വയൽവാരത്തിൽ അമൽ ചന്തു(പ്രാവ് 27), ചിങ്ങോലി അയ്യങ്കാട്ടിൽ അഭിജിത്ത് ( കണ്ണൻ 20), ചിങ്ങോലി അമ്പാടിയിൽ ഇരട്ട സഹോദരങ്ങളായ അമ്പാടി (21) സഹോദരൻ അച്ചുരാജ് (21), ചിങ്ങോലി തുണ്ടിൽ അനൂപ് (പുലി 26) എന്നിവരെയാണ് കരീലകുളങ്ങര പോലീസ് അറസ്റ്റു ചെയ്തത്.
കേസിൽ രണ്ടാം പ്രതിയായ ചിങ്ങോലി പ്രഭാ ഭവനത്തിൽ രാജേഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ചേപ്പാട് കന്നിമേൽ വെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ചുള്ള കെട്ടുകാഴ്ചക്കിടെയാണ് സംഘർഷമുണ്ട്.
ചേപ്പാട് ശ്രീവിലാസം വീട്ടിൽ വിഷ്ണു(22), മാവേലിക്കര കോസായി പറമ്പിൽ അശോകൻ (53) എന്നിവർക്കാണ് കുത്തേറ്റത്. വിഷ്ണുവിന്റെ പിതാവ് രാതേശൻ കെട്ടുകാഴ്ചയുടെ കമ്മിറ്റി അംഗമാണ്.
ഉത്സവത്തിനിടയിൽ രാതേശനും പ്രതികളുമായി വാക്കു തർക്കം ഉണ്ടാവുകയും ഇത് കണ്ട വിഷ്ണു ഇടപെടുകയുമായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ വിഷ്ണുവിനു കുത്തേൽക്കുകയായിരുന്നു.
രാതേശന്റെ സുഹൃത്തായ അശോകന് ഇവരെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടയാണ് കുത്തേറ്റത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികൾ ആദ്യം ആലുവയിലും പിന്നീട് കർണാടക-തമിഴ്നാട് അതിർത്തി പ്രദേശമായ ഹുസൂർ സിപ്കോട്ട് എന്ന സ്ഥലത്ത് ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തു ഒളിവിൽ കഴിയുകയായിരുന്നു.
പോലീസ് നടത്തിയ രഹസ്യമായ നീക്കങ്ങളിലൂടെ ഒളിസങ്കേതം കണ്ടെത്തി സാഹസികമായാണ് പ്രതികളെ പിടികൂടിയത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെയും കായംകുളം ഡിവൈഎസ്പി അജയനാഥന്റെയും നിർദ്ദേശനുസരണം കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ കനകക്കുന്ന് എസ്എച്ച്ഒ ജയകുമാറിന്റെ മേൽനോട്ടത്തിൽ കരീലകുളങ്ങര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുനുമോൻ, പോലീസ് ഉദ്യോഗസ്ഥരായ ശ്യാംകുമാർ, മണിക്കുട്ടൻ, പ്രസാദ്, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ഉത്സവത്തിനിടെ കത്തിക്കുത്ത്: കരീലകുളങ്ങരയിൽ അഞ്ചംഗ സംഘം അറസ്റ്റിൽ
09:26 PM Mar 13, 2023 | Deepika.com