പത്തനംതിട്ട: സീതത്തോട് പഞ്ചായത്തിലെ ഒന്പതാം വാർഡിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. സീതത്തോട് ഇഞ്ചപ്പാറയിൽ സജി എന്ന കർഷകന്റെ ഫാമിൽ വളർത്തിയിരുന്ന 82 പന്നികളാണ് പനി ബാധിച്ചു ചത്തത്.
തുടർന്ന് ഇവയുടെ സ്രവം ഭോപ്പാലിലെ കേന്ദ്ര ലാബോറട്ടറിയിൽ അയച്ച് പരിശോധിച്ചപ്പോൾ ആഫ്രിക്കൻ പന്നിപ്പനിയാണെന്നു സ്ഥിരീകരിച്ചത്. കഴിഞ്ഞവർഷം വയനാട്, കണ്ണൂർ ജില്ലകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു.
രോഗം സ്ഥിരീകരിച്ച സീതത്തോട് പഞ്ചായത്ത് വാർഡിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ ജില്ലാ കളക്ടർ ജാഗ്രതാനിർദേശം നൽകി. രോഗബാധിത മേഖലയുടെ പത്തു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തേക്കും പുറത്തേക്കും പന്നികളെ കൊണ്ടുപോകുന്നതും വരുന്നതും മൂന്നുമാസത്തേക്ക് ദുരന്തനിവാരണ നിയമപ്രകാരം കളക്ടർ വിലക്കിയിട്ടുണ്ട്.
പന്നി ഇറച്ചിയുടെ വില്പനയും താത്കാലികമായി നിരോധിച്ചു. ജനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കാനുള്ള നിർദേശവും നൽകിയിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു.
പത്തനംതിട്ട സീതത്തോട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു
07:45 PM Mar 13, 2023 | Deepika.com