തിരുവമ്പാടി: തോട്ടുംമൂഴിയിൽ കാർഷിക വിളകൾ കത്തി നശിച്ച കൃഷിയിടത്തിന്റെ ഉടമകൾക്ക് ന്യായമായ നഷ്ട പരിഹാരം നല്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് താമരശേരി രൂപതാ ഭാരവാഹികൾ ആവശ്യപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച രാവിലെ പത്തോടെ ഉണ്ടായ തീപിടുത്തത്തിൽപ്പെട്ട് റബർ, തെങ്ങ്, കവുങ്ങ്, കൊക്കൊ, വാഴ, കുരുമുളക് തുടങ്ങിയ കാർഷിക വിളകൾ നശിച്ചിരുന്നു.
ദീർഘകാലത്തെ അധ്വാനത്തിന് ശേഷം ആദായം ലഭിച്ചു തുടങ്ങിയ സമയത്താണ് കൃഷി പാടെ കത്തിനശിച്ചത്. പുന്നക്കൊമ്പിൽ ജോയി, ജോഷി, പുളിക്കകുന്നേൽ ഐപ്പ്, വെള്ളാഞ്ചേരി സണ്ണി, ജോസ്, കിഴക്കേതിൽ കദിയക്കുട്ടി, ഉരപ്പുഴിയിൽ കുട്ടപ്പൻ, അടക്കാ മുണ്ടക്കൽ സോണി, നെല്ലിക്കുന്നേൽ സണ്ണി എന്നീ കർഷകരുടെ എട്ട് ഏക്കറോളം സ്ഥലത്തെ കൃഷിയാണ് കത്തി നശിച്ചത്. കത്തോലിക്ക കോൺഗ്രസ് രൂപതാ ഡയറക്ടർ ഫാ. സൈമൺ കിഴക്കേകുന്നേൽ, പ്രസിഡന്റ് കെ.ജെ. ആന്റണി, സംസ്ഥാന സെക്രട്ടറി ബേബി പെരുമാലിൽ, പുല്ലൂരാംപാറ യൂണിറ്റ് പ്രസിഡന്റ് ആന്റണി നരിക്കുഴി, തിരുവമ്പാടി യൂണിറ്റ് പ്രസിഡന്റ് ജോസ് ഇടവഴിക്കൽ, തങ്കച്ചൻ തുടങ്ങിയവർ അടങ്ങിയ സംഘമാണ് കൃഷിയിടങ്ങളിൽ സന്ദർശനം നടത്തിയത്.
കർഷകർക്ക് നഷ്ടപരിഹാരം നല്കണം: കത്തോലിക്കാ കോൺഗ്രസ്
01:00 AM Mar 09, 2017 | Deepika.com