ബ്രിട്ടനി: ഫ്രഞ്ച് ലീഗ് വണ്ണിൽ തുടർച്ചയായ നാലാം ജയം സ്വന്തമാക്കി പിഎസ്ജി. ബ്രസ്റ്റ് എഫ്സിയെ 2 -1 എന്ന സ്കോറിനാണ് പിഎസ്ജി തകർത്തത്.
ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായ നിരാശയിൽ ലീഗിലെ കുഞ്ഞന്മാരായ ബ്രസ്റ്റ് എഫ്സിയെ നേരിടാനിറങ്ങിയ പിഎസ്ജിക്കായി കാർലോസ് സോലർ ആണ് ലീഡ് നേടിയത്. 16-ാം മിനിറ്റിൽ കിലിയൻ എംബാപ്പെ തൊടുത്ത ഷോട്ട് ബ്രസ്റ്റ് ഗോൾകീപ്പർ മാർക്കോ ബിസോട്ട് തടുത്തെങ്കിലും റീബൗണ്ട് ഷോട്ട് സോലർ വലയിലെത്തിച്ചു.
കഴിഞ്ഞ 27 തവണ പോരാടിയപ്പോഴും പിഎസ്ജിക്കെതിരെ വിജയം നേടാൻ സാധിക്കാതിരുന്ന ബ്രസ്റ്റ് എഫ്സി ഇടവേളയ്ക്ക് തൊട്ടുമുമ്പ് ഫ്രാങ്ക് ഹോണറാറ്റിലൂടെ സമനില പിടിച്ചു. തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ബ്രസ്റ്റ് എഫ്സി പാരിസിലെ വമ്പന്മാരെ തളയ്ക്കുമെന്ന ഹോം ആരാധകരുടെ പ്രതീക്ഷ കിലിയൻ എംബാപ്പെ 90-ാം മിനിറ്റിൽ തല്ലിക്കെടുത്തി.
അവസാന മിനിറ്റിലെ ഗോളോടെ, ലീഗ് വണ്ണിൽ പിഎസ്ജിക്കായി ഏറ്റവുമധികം ഗോളുകൾ നേടുന്ന താരമെന്ന എഡിസൺ കവാനിയുടെ റിക്കാർഡിന്(138) ഒപ്പമെത്തി എംബാപ്പെ. 200 മത്സരങ്ങളിൽ നിന്നാണ് കവാനി ടീമിനായി 138 ഗോളുകൾ നേടിയത്. ഈ നേട്ടത്തിലെത്താൻ എംബാപ്പെയ്ക്ക് വേണ്ടിവന്നത് 165 മത്സരങ്ങൾ മാത്രമാണ്.
27 മത്സരങ്ങളിൽ നിന്ന് 66 പോയിന്റുമായി പിഎസ്ജി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ടാമതുള്ള മാർസേ മെസിപ്പടയേക്കാൾ 11 പോയിന്റ് പിന്നിലാണ്. 23 പോയിന്റുള്ള ബ്രസ്റ്റ് എഫ്സി ലീഗിൽ പതിനഞ്ചാമതാണ്.
തേരോട്ടം തുടർന്ന് പിഎസ്ജി
06:21 AM Mar 12, 2023 | Deepika.com