പാറ്റ്ന: ജോലിക്കു ഭൂമി കുംഭകോണക്കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ അടുത്ത അനുയായികൾ എൻഫോഴ്മെന്റ് വലയത്തിൽ. മുൻ ആർജെഡി എംഎൽഎ അബു ഡോൺസ ഉൾപ്പെടെയുള്ളവരുടെ പാറ്റ്നയിലെയും മുംബൈയിലെയും നോയിഡയിലെയും 15 കേന്ദ്രങ്ങളിൽ എന്ഫോഴ്മെന്റ് സംഘം പരിശോധന നടത്തി.
ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, സഹോദരിമാരായ ഹിമ, രാഗിണി, ചാന്ദ എന്നിവരുടെ വസതികളിലും ഇഡി സംഘം എത്തിയതായി റിപ്പോർട്ടുകളുണ്ട്. യുപിഎ സർക്കാരിന്റെ കാലത്ത് വകുപ്പുമന്ത്രിയായിരിക്കെ റെയിൽവേയിലെ ഗ്രൂപ്പ് ഡി നിയമനങ്ങളിലെ ക്രമക്കേടാണ് കേസിനാധാരം. ജോലി നല്കിയതിനു പകരമായി ലാലുവും സംഘവും ഭൂമി കൈവശപ്പെടുത്തിയെന്നാണ് കേസ്.
കേസിൽ ലാലു പ്രസാദ്, ഭാര്യ റാബ്രിദേവി, രണ്ടു പെൺമക്കൾ എന്നിവരുൾപ്പെടെ 14 പ്രതികൾക്കെതിരേ സിബിഐ കുറ്റപത്രം സമർപ്പിച്ചിച്ചിരുന്നു. അടുത്ത 15 ന് ന്യൂഡൽഹിയിലെ സിബിഐ കോടതിയിൽ ഹാജരാകണമെന്ന് കാണിച്ച് ലാലുവിനും ഭാര്യക്കും മകൾ മിസാ ഭാരതിക്കും സിബിഐ സമൻസ് നൽകിയിട്ടുണ്ട്.
ഭൂമി കുംഭകോണക്കേസ്: ലാലുവിന്റെ സഹായികളുടെ കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്
04:05 AM Mar 11, 2023 | Deepika.com