മണ്ണാർക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ മണ്ണാർക്കാട് ജില്ലാ എസ്സി -എസ്ടി പ്രത്യേക കോടതിയിലെ വാദം പൂർത്തിയായി. വിധി പറയൽ ഈ മാസം 18 ലേക്ക് മാറ്റി.
2018 ഫെബ്രുവരി 22ന് ആൾക്കൂട്ട അക്രമത്തിൽ മധു കൊല്ലപ്പെട്ടു എന്നാണ് കേസ്. കേസിന്റെ വിചാരണ 2022 ഫെബ്രവരി 18 നാണ് ആരംഭിച്ചത്. എന്നാൽ വിചാരണയ്ക്കിടെ സാക്ഷികളുടെ കൂറുമാറ്റം തുടർക്കഥയായിരുന്നു.
പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ വനം വകുപ്പിലെ താൽക്കാലിക വാച്ചർമാരടക്കം 24 പേർ കൂറു മാറിയിരുന്നു. 24 പേരെ കേസ് വിസ്താരത്തിൽനിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. ഒരാൾ മരണമടഞ്ഞു. ബാക്കി 77 പേർ പ്രോസിക്യൂഷന് അനുകൂല മൊഴി നൽകി. കഴിഞ്ഞ ജനുവരിയിലാണ് വിചാരണ പൂർത്തിയായത്.
മധുവിന് നീതി ലഭിക്കുമെന്നും പ്രോസിക്യൂഷനിൽ വിശ്വാസമുണ്ടെന്നും മധുവിന്റെ അമ്മ മല്ലി പറഞ്ഞു. കേസിൽ ശുഭാപ്തി വിശ്വാസമുണ്ടെന്നും പ്രതികൾക്ക് ശിക്ഷ ലഭിക്കുമെന്നു തന്നെയാണ് വിശ്വാസമെന്നും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം. മേനോൻ പറഞ്ഞു.
മധു വധക്കേസ്: വാദം പൂർത്തിയായി, വിധി 18ന്
10:43 PM Mar 10, 2023 | Deepika.com