കൊച്ചി: ലൈഫ് മിഷന് കോഴയുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ നല്കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് പിന്മാറി. തിങ്കളാഴ്ച ഹര്‍ജി മറ്റൊരു ബെഞ്ച് പരിഗണിക്കും.
അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകളിലെ ജാമ്യാപേക്ഷകളാണ് ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് പരിഗണിക്കുന്നത്. ശിവശങ്കറിനെതിരായ കേസ് മുഖ്യമായും കള്ളപ്പണം വെളുപ്പിക്കുന്നതു തടയല്‍ നിയമ പ്രകാരമുള്ളതാണെന്നും ഇത്തരം കേസുകളിലെ ജാമ്യഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിലേക്ക് ഈ ഹര്‍ജി പോസ്റ്റ് ചെയ്യാനും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദേശം നല്കി.
ലൈഫ് മിഷന് പദ്ധതിയുമായി കോഴ വാങ്ങിയതിനെ തുടര്‍ന്നുള്ള കള്ളപ്പണക്കേസില്‍ ഫെബ്രുവരി 14 നാണ് എം. ശിവശങ്കറിനെ ഇഡി അറസ്റ്റു ചെയ്തത്. കേസില്‍ ശിവശങ്കര്‍ നല്കിയ ജാമ്യാപേക്ഷ ഈമാസം രണ്ടിന് എറണാകുളം അഡീഷണൽ സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ: ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് പിന്മാറി
07:53 PM Mar 10, 2023 | Deepika.com