ബെർലിൻ: ജർമനിയിലെ ഹാംബർഗിൽ ആരാധനാലയത്തിൽ നടന്ന വെടിവയ്പ്പിൽ ഗർഭസ്ഥശിശു ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ആക്രമണം നടത്തിയയാൾ സ്ഥലത്ത് വച്ച് തന്നെ ജീവനൊടുക്കി.
ആസ്റ്റൽഡോർഫ് ജില്ലയിലെ യഹോവ സാക്ഷികളുടെ ആരാധനലായമായ കിംഗ്ഡം ഹോളിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ആക്രമണം നടന്നത്. മുൻ സഭാംഗമായ 35 വയസുകാരനാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
സെമി ഓട്ടമാറ്റിക് തോക്കുമായി ആരാധനാലയത്തിലേക്ക് എത്തിയ അക്രമി ഗർഭിണിയായ സ്ത്രീയുൾപ്പെടെയുള്ളവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. യുവതിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചെങ്കിലും ഇവരുടെ ഗർഭസ്ഥശിശു മരണത്തിന് കീഴടങ്ങി.
ആക്രമണത്തിൽ മരിച്ചവരിൽ നാല് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. സംഭവമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ പോലീസിനെ കണ്ട് ആക്രമി, കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് ഓടിക്കയറി ജീവനൊടുക്കുകയായിരുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
ജർമനിയിലെ ആരാധനാലയത്തിൽ വെടിവയ്പ്പ്; ഏഴ് പേർ മരിച്ചു
06:44 PM Mar 10, 2023 | Deepika.com